കമലിനെ കേരളം മറക്കില്ല, അത് സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും; രൂക്ഷവിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്

ഐഎഫ്എഫ്‌കെ വിവാദത്തില്‍ സംവിധായകന്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. സലീം കുമാറിനെയും സുരേഷ് ഗോപിയെയും ഷാജി എന്‍ കരുണിനെയുമൊക്കെ ഐഎഫ്എഫ്‌കെ വേദിയില്‍ നിന്ന് ഒഴിവാക്കിയ വിവാദ നടപടികളെ കുറിച്ചാണ് സംവിധായകന്‍ പ്രതികരിച്ചത്. കമലിന്റെ മാനസികനില പരിശോധിക്കണമെന്നും ആലപ്പി അഷ്‌റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

കമല്‍ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിം കുമാര്‍, വ്യക്തി വിരോധത്താല്‍ ഷാജി എന്‍ കരുണ്‍, ഈഗോ കൊണ്ട് സലിം അഹമ്മദ്, കൂടാതെ നാഷണല്‍ അവാര്‍ഡ് ജേതാവും സിനിമാക്കാരുടെ ഇടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി (കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത്). ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ധീന്‍ പൂന്ത് വിളയാടുകയാണ്.

ഐഎഫ്എഫ്‌കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരേഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ….? ഒരു കലാകാരന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്…? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..? ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനഷ്യന്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍, ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.

ഇവിടെ നിങ്ങളോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം സാംസ്‌കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്‍കിയതല്ലന്ന് ഓര്‍ക്കണം. ഏതു രാഷ്ട്രീയ വിശ്വാസക്കാരനായാലും കലാകാരന്മാര്‍ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.

ഒരാള്‍ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….? എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ കേരളം മറക്കില്ല. അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.