അക്ഷയ് കുമാറിനൊപ്പം എങ്ങനെ ജോലി ചെയ്യാനായി എന്ന് ചോദിക്കുന്നവരുണ്ട്, അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല: രാജീവ് രവി

വലിയ സിനിമകളില്‍ താന്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്നത് അതിജീവനത്തിന് വേണ്ടിയാണെന്ന് സംവിധായകന്‍ രാജീവ് രവി. മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ബോളിവുഡ് റീമേക്ക് ‘സെല്‍ഫി’യുടെ ഛായാഗ്രാഹകനായിരുന്നു രാജീവ് രവി. ചിത്രം പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് സംവിധായകന്‍ പ്രതികരിച്ചത്.

ബോക്‌സോഫീസ് ട്രെന്‍ഡുകള്‍ താന്‍ ശ്രദ്ധിക്കാറില്ല എന്നാണ് രാജീവ് രവി പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ ദിനംപ്രതി വ്യത്യാസം വരുന്നത് പോലെയാണ് അത് ഉയരുകയും താഴുകയും ചെയ്യും. അതിജീവിനത്തിനായാണ് ഇത്തരം ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു ടെക്‌നീഷ്യന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാനാവുക. മറ്റൊരു സംവിധായകന്റെ സിനിമയില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതല്ല നമ്മള്‍ സൃഷ്ടിക്കേണ്ട സിനിമയെന്ന്  പറയാനാവില്ല.

ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രതിഫലം പറ്റുന്ന ഒരു ജോലി ചെയ്യുകയാണ്. ആ പണം തനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണ്. തന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത്, അക്ഷയ് കുമാറിനൊപ്പം തനിക്ക് എങ്ങനെ ജോലി ചെയ്യാനായി എന്ന് ചോദിക്കുന്നവരുണ്ട്.

പക്ഷേ അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. കാരണം അത് മറ്റ് രീതികളില്‍  ഉപകാരപ്പെടുന്നുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രങ്ങളൊക്കെ ചെയ്യുമ്പോഴും തന്റെ ആത്മാവിനെ പണയപ്പെടുത്തിയിട്ടില്ല” എന്നാണ് രാജീവ് രവി ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.