'ഉണ്ണി മുകുന്ദന്റെ ആ രംഗം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം'; 'മാസ്റ്റര്‍പീസിനെ കുറിച്ച് അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ഈ സിനിമയില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ വേഷങ്ങളിലെത്തിയത്. ഇവര്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ വന്നിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ അഭിനയിച്ചത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ചാണ് അജയ് വാസുദേവ് പ്രതികരിച്ചിരിക്കുന്നത്.

ആ സീന്‍ ഒരു അബദ്ധമാണ്. അവരുടെ ആ സംഭാഷണത്തിനിടയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍ ശരിയാകുമായിരുന്നു എന്ന് അജയ് വാസുദേവ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിലെ അബദ്ധത്തെക്കുറിച്ച് പ്രതികരിച്ചത്.’മാസ്റ്റര്‍പീസില്‍ ഉണ്ണി മുകുന്ദനാണല്ലോ വില്ലന്‍.

അക്കാര്യം പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസിലാകരുത് എന്ന് കരുതിയാണ് അത്തരം സീനുകള്‍ നമ്മള്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ അവിടെ ഒരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയില്‍ രണ്ട് ഓഫീസേഴ്‌സിനെയും കൂടെ ഇടണമായിരുന്നു. അത് ചെയ്തില്ല’, അജയ് വാസുദേവ് പറഞ്ഞു. ആ സിനിമയില്‍ നിന്നും കിട്ടിയ വലിയൊരു പാഠമാണത്’, അജയ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.