മാസ് പടങ്ങള്‍ക്കെതിരെ പണ്ടും വിമര്‍ശനമുണ്ടായിരുന്നു, ജനപ്രിയ സിനിമ മുന്നോട്ട് തന്നെ പോകും: അജയ് വാസുദേവ്

മാസ് പടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ഇതാദ്യമായല്ലെന്ന് സംവിധായകന്‍ അജയ് വാസുദേവ്. പഴയ കാലത്തും അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്ന് മാത്രമാണെന്നും അദ്ദേഹം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജോഷി, ഷാജി കൈലാസ് തുടങ്ങിയവരുടെ സിനിമകളോട് ചെറുപ്പത്തില്‍ തോന്നിയ ആരാധനയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമകള്‍ ചെയ്യാനാണ് എന്നും എനിക്കിഷ്ട്ടം. പ്രേക്ഷകര്‍ കയ്യടിച്ച് ഇറങ്ങിപ്പോകണം’, അജയ് പറഞ്ഞു.

‘പഴയ കാലത്തും അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്നു മാത്രം. അത് നാളെയും ഉണ്ടാവും. എന്നാല്‍, അതിനെയെല്ലാം മറികടന്ന് ജനപ്രിയ സിനിമ മുന്നോട്ട് പോകും എന്നാണെന്റെ വിശ്വാസം’, അജയ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ആണ് അടുത്ത റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ വിജയനാണ് നായിക. ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യു, സീത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഫായിസ് സിദ്ധീഖ്, സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: റിയാസ് ബദര്‍, കല സംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.