നാലാം ചിത്രത്തിന് പാക്കപ്പ് പറയുമ്പോള്‍ ഏറ്റവുമധികം കടപ്പാട് മമ്മൂക്കയോട്: അജയ് വാസുദേവ്

2014 ല്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എടുത്ത രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് ആദ്യമായി സംവിധാനരംഗത്തേക്ക് വരുന്നത്. രജിഷ വിജയനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘പകലും പാതിരാവു’മാണ് ഇനി അജയുടേയതായി റിലീസ് ചെയ്യാനുള്ള ചിത്രം.

അതേസമയം തന്റെ നാലാമത്തെ ചിത്രത്തിന് പാക്ക് അപ്പ് പറയുമ്പോള്‍ ഏറ്റവുമധികം കടപ്പാടുള്ളത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് അജയ് വാസുദേവന്‍. ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്.

മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി ഇന്നലെ എന്റെ നാലാമത്തെ സിനിമ ‘പകലും പാതിരാവും’ പാക്ക് അപ്പ് ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്.

ഉദയേട്ടന്‍, സിബി ചേട്ടന്‍, എന്റെ മമ്മൂക്ക എന്നെ കൈ പിടിച്ചു കയറ്റിയതിനു. കൂടെ നിര്‍ത്തിയതിന്. എന്റെ ശേഖരന്‍കുട്ടിയായും, എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ ആയും, ബോസ്സ് ആയും പകര്‍ന്നാടിയതിനു,’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കെ. യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.