ഇന്നും മമ്മൂക്കയുടെ വീടിനടുത്ത് എത്തുമ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും: അജയ് വാസുദേവ്

മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ സംവിധായകന്‍ ഷാഫിയുടെ സഹസംവിധായകനായപ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും അജയ് പറയുന്നു.

“തൊമ്മനും മക്കളിന്റെയും ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ഞാന്‍ മമ്മൂക്കയെ കാണുന്നത്. അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മമ്മൂക്ക അദ്ദേഹം കൊണ്ടുവന്ന ഹാന്റിക്കാം എന്നെ ഏല്‍പ്പിച്ച് അതില്‍ അഭിനയിച്ചു കൊണ്ടിരുന്നവരുടെ എല്ലാം അനുഭവങ്ങള്‍ പകര്‍ത്താന്‍ പറഞ്ഞത്.

ശേഷം മമ്മൂക്കയുടെ നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള ഭാഗ്യം എനിക്കുണ്ടായി,” അജയ് വാസുദേവ് പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ എന്ന ചിത്രം താന്‍ സംവിധാനം ചെയ്തതിനെ കുറിച്ചും അജയ് പങ്കുവെച്ചു.ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടുമെന്നും പക്ഷേ ആ വീടിനടുത്തെത്തുമ്പോഴേക്കും തന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങുമെന്നും അജയ് കൂട്ടിച്ചേര്‍ത്തു.