ഇതാണ് എന്റെ രാഷ്ട്രീയം , അച്ഛനെ നോക്കി ജഡ്ജ് ചെയ്യണ്ട; തുറന്നുപറഞ്ഞ് അഹാന

അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ മാത്രം ചോയ്‌സ് ആണെന്നും അതു തന്നെ ബാധിക്കാറില്ലെന്നും നടി അഹാന കൃഷ്ണ. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന, അച്ഛന്‍ കൃഷ്ണകുമാറിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍ സമ്പൂര്‍ണമായി അദ്ദേഹത്തിന്റെ ചോയ്സ്. ഞാന്‍ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല.’ – അഹാന പറഞ്ഞു.

വീട്ടില്‍ അധികം രാഷ്ട്രീയം സംസാരിക്കാറില്ലെന്നും മക്കളായ ഞങ്ങളുടെ ഇഷ്ടങ്ങള്‍ വേറെയാണ് എന്നും അഹാന പറയുന്നു. ‘ഞങ്ങള്‍ മക്കള്‍, രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ടവിഷയങ്ങള്‍ വേറെ പലതുമാണ്. – അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന്, ‘എനിക്ക് രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ആളാണ് ഞാന്‍. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം.’ എന്നായിരുന്നു നടിയുടെ ഉത്തരം.