സിനിമാതാരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണം, അവസരങ്ങളെയും സിനിമകളെയും ബാധിക്കും: അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാതാരങ്ങളുടെ പ്രവൃത്തി മൂലം പൊതുജനങ്ങള്‍ സിനിമ ബഹിഷ്‌കരിക്കുന്നതിന് കുറ്റപ്പെടുത്താനാകില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ താരങ്ങള്‍ ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോഴും സൂഷ്മത പുലര്‍ത്തണമെന്നും അത് അവരുടെ അവസരങ്ങളെയും സിനിമകളേയും ബാധിക്കുമെന്നും അടൂര്‍ പറഞ്ഞു.

ധാരാളം പണംമുടക്കി ഒരാള്‍ സിനിമയെടുക്കുകയാണെങ്കില്‍ അത് പുറത്തിറക്കാനാകാത്ത സാഹചര്യമുണ്ടാകുന്നത് വളരെ വേദനാജനകമാണ് എന്നും അടൂര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമാതാരങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിച്ചുവേണം. അത് അവരുടെ അവസരങ്ങളെയും അവര്‍ ഭാഗമാകുന്ന സിനിമയെയും പ്രതികൂലമായി ബാധിച്ചേക്കും.

ഇത്രയേറെ പണം മുടക്കി ഒരാള്‍ സിനിമയെടുക്കുമ്പോള്‍ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ്’, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു. മലയാള സിനിമകളെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ‘മലയാളത്തില്‍ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടാകുന്നുണ്ട്.

പക്ഷേ അവയ്‌ക്കൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. പുരസ്‌കാരങ്ങള്‍ പോലും പലപ്പോഴും ലഭിക്കുന്നത് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ്. നവാഗതര്‍ വല്ലാതെ പ്രതിസന്ധി അനുഭവിക്കുകയാണ്. സംഘര്‍ഷഭരിതമായ കാലഘട്ടത്തിലൂടെ കടന്നുവന്ന ഞാന്‍ 12 സിനിമകള്‍ പൂര്‍ത്തിയാക്കിയത് എങ്ങനെയാണ് എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്’. അടൂര്‍ കൂട്ടിച്ചേര്‍ത്തു.