എനിക്ക് ജാതിവെറിയെന്ന് പറയുന്നത് മാനസിക രോഗികള്‍, ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്; വിമര്‍ശനവുമായി അടൂര്‍

തനിക്ക് ജാതിവെറിയാണെന്ന് പറഞ്ഞത് മാനസിക പ്രശ്‌നമുള്ളവരാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 20 വയസിന് മുന്‍പ് താന്‍ ജാതിവാല്‍ മുറിച്ച് കളഞ്ഞയാളാണെന്നും തന്നെ ആരും ജാതി പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞു.

‘ഞാന്‍ ജാതി നിന്ദ നടത്തുകയാണെന്ന് ആര്‍ക്കും പറയാമല്ലോ. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നത് പോലെയാണത്. 20 വയസാകുന്നതിനും മുന്‍പ് വാല് മുറിച്ചയാളാണ് ഞാന്‍. ഞാന്‍ ഉണ്ണിത്താനാണ്, അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താനാണ്. ജാതിയും മതവും അന്ന് കളഞ്ഞതാണ്. എന്നെ ഇനി ജാതി പഠിപ്പിക്കാന്‍ വന്നാല്‍, അതില്‍ തെറ്റുണ്ട്. അത് മാനസിക പ്രശ്‌നമാണ്.

പുതിയ തലമുറ എന്റെ പ്രസ്താവനകളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്. ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ. അല്ലാതെ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് തമ്മില്‍ തമ്മില്‍ പറഞ്ഞ് ഉണ്ടാവേണ്ടതല്ല.

ആഷിഖ് അബുവില്‍ നിന്ന് അവര്‍ എന്താണ് പഠിക്കാന്‍ പോകുന്നത്,’ അടൂര്‍ പറഞ്ഞു. അടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ചും അടൂര്‍ സംസാരിച്ചിരുന്നു. ഒരുതെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് എന്നായിരുന്നു അടൂര്‍ പറഞ്ഞത്.

‘ഒരു തെളിവുമില്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാന്‍ എതിരാണ്.’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.