ഗ്ലാമര്‍ വേഷം ചെയ്യുന്നവര്‍ വേലക്കാരിയാവില്ല, ദളിത് സ്ത്രീയുടെ ആ കഥാപാത്രം എന്നില്‍ വന്നതിന് കാരണം എന്റെ നിറമാകാം: രോഹിണി

ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് നടി രോഹിണി. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ തന്റെ കഥാപാത്രം എത്രമാത്രം സ്വാധീനമുണ്ടാക്കുന്നു എന്ന് മാത്രമാണ് നോക്കാറുള്ളത് എന്നാണ് രോഹിണി പറയുന്നത്.

സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പ്രചോദനമായിട്ടുള്ളത് നെടുമുടി വേണുച്ചേട്ടനും ഗോപി ചേട്ടനും രഘുവരനുമാണ്. കഥാപാത്രം വലുതായാലും ചെറുതായാലും അവരെല്ലാം അതില്‍ തിളങ്ങും. താന്‍ എന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല. ഏത് വേഷം ചെയ്യുന്നതിനും തനിക്ക് പ്രശ്നമില്ല. ചില സിനിമയില്‍ താന്‍ ദളിത് സ്ത്രീയായി അഭിനയിച്ചു. ആ കഥാപാത്രം തന്നില്‍ വന്നതിന് തന്റെ നിറം കൂടി കാരണമാകാം.

കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നാണ് രോഹിണി പറയുന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത ആന്തോളജിയായ ഫ്രീഡം ഫൈറ്റിലെ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ ധനു എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു രോഹിണി ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഉപേക്ഷിക്കപ്പെടുന്ന ധനു എന്ന കഥാപാത്രത്തെയാണ് രോഹിണി അവതരിപ്പിച്ചത്.