ഈ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... ഇത് കേരളത്തിന് അഭിമാനമല്ലേ?; രഞ്ജിനി ചോദിക്കുന്നു

കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശത്തിനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. ഈ കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു.

രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യര്‍ത്ഥിക്കുകയാണ്. ലോകം മുഴുവന്‍ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ലോക വാര്‍ത്ത സൃഷ്ടിച്ചു… അത് സ്ഥാപിച്ച ആരാധകര്‍ക്ക് നന്ദി.

എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്…. ഇത് കേരളത്തിന് അഭിമാനമല്ലേ?

കഴിഞ്ഞ മാസം 30ന് ആയിരുന്നു ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് കട്ടൗട്ടുകള്‍ എടുത്തു മാറ്റാനുള്ള ഉത്തരവ് വന്നിരിക്കുന്നത്. പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.