'ഞാന്‍ സമ്പാദിച്ച ഒരു പേരുണ്ട്, അത് നശിപ്പിക്കരുത്, ചീത്തപ്പേര് കേള്‍പ്പിക്കരുത്'; കീര്‍ത്തിയ്ക്ക് നല്‍കിയ ഉപദേശങ്ങള്‍, മേനക പറയുന്നു

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന് മകള്‍ കീര്‍ത്തിയ്ക്ക് നല്‍കിയ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞ് നടി മേനക സുരേഷ്. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക. അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ കീര്‍ത്തിയും ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്.

രണ്ടേ രണ്ടു ഉപദേശം മാത്രമാണ് താന്‍ കീര്‍ത്തിയ്ക്ക് നല്‍കിയത് എന്നാണ് മേനക പറയുന്നത്. സമയം പാലിക്കുക, സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല.

ആവശ്യമായ വിദ്യഭ്യാസം അവള്‍ക്കുള്ളതു കൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. താന്‍ സമ്പാദിച്ച് വച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. താനൊരിക്കലും ഒരിടത്തും വൈകി ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നാണ് മേനക ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദിലീപിനൊപ്പം റിങ്മാസ്റ്റര്‍ എന്ന സിനിമയില്‍ അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിക്കും മുമ്പ് എന്തെങ്കിലും നിര്‍ദേശം തരാനുണ്ടോ എന്ന് കീര്‍ത്തി ചോദിച്ചെന്നും മേനക പറയുന്നു. കണ്ണില്ലാത്തവര്‍ക്ക് ചെവി ഷാര്‍പ്പാണ്, അതു മനസ്സിലാക്കി ചെയ്യുക എന്നാണ് താന്‍ പറഞ്ഞത്. റഫറന്‍സിനു വേണ്ടി യോദ്ധയിലെ മോഹന്‍ലാലിനെയും രാജ പാര്‍വ്വൈയിലെ കമല്‍ഹാസനെയും കാണാന്‍ പറഞ്ഞെന്നും മേനക പറഞ്ഞു.