'എലിയെ പിടിച്ച് കറിവെച്ച് കഴിച്ചു, ചിക്കന്‍ കഴിക്കുന്നതു പോലെ തോന്നി'; ജയ് ഭീമിന് എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് ലിജോ മോള്‍

സൂര്യയുടെ ‘ജയ് ഭീം’ ചിത്രത്തില്‍ മലയാളി താരം ലിജോ മോളുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്.

അഭിഭാഷകനായി സൂര്യ വേഷമിട്ടപ്പോള്‍ സെങ്കണി എന്ന ശക്തമായ കഥാപാത്രമായാണ് ലിജോ മോള്‍ എത്തിയത്. ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ മോള്‍ ഇപ്പോള്‍. ഇരുള വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം താമസിച്ചായിരുന്നു ലിജോ മോള്‍ കഥാപാത്രത്തിനായി തയ്യാറെടുത്തത്. സാരിയും ധരിച്ച് ചെരുപ്പ് ഇടാതെയാണ് ട്രെയ്‌നിംഗ് സമയത്ത് നടന്നത്.

അവരുടെ രീതി, പെരുമാറ്റം, മരുന്നുകള്‍ എല്ലാം പഠിച്ചു. ഇരുള വിഭാഗക്കാര്‍ പണ്ടു തൊട്ടേ എലിവേട്ടയ്ക്ക് പോവുന്നതാണ്. വയലില്‍ മാത്രം കാണുന്ന വരപ്പൊലിയെ അവര്‍ കഴിക്കും. താനും ശരിക്കും എലിയെ പിടിച്ച് കറിവെച്ച് കഴിച്ചിട്ടുണ്ടെന്ന് ലിജോ മോള്‍ പറയുന്നു. ശരിക്കും എലിയെ പിടിച്ചു. എലിയെ കറി വെച്ച് കഴിച്ചിട്ടുണ്ട്. ചിക്കന്‍ കഴിക്കുന്നതു പോലെയാണ് തോന്നിയത്.

അണ്ണാനേയും ഈ വിഭാഗക്കാര്‍ പിടിച്ച് കഴിക്കും. കഥാപാത്രം ചെയ്യുന്നതിന്റെ ഭാഗമായി ഇതെല്ലാം നമ്മളും ചെയ്യണമായിരുന്നു. എന്തൊക്കെ പറഞ്ഞാലും താനതില്‍ നിന്നെല്ലാം വ്യത്യാസമുണ്ട് എന്നൊരു തോന്നലുണ്ടാവും. എല്ലാം അവരുടെ കൂടെ കഴിഞ്ഞ് ചെയ്തതു കൊണ്ട് താന്‍ അവരില്‍ നിന്ന് വ്യത്യസ്തയാണെന്ന് തോന്നിയിട്ടില്ല.

എലിയെ കഴിച്ചത് വീട്ടില്‍ പറഞ്ഞപ്പോള്‍ എങ്ങനെ കഴിച്ചു എന്ന് ചോദിച്ചു. ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നു. പിന്നെ അവരും നമ്മളെപ്പോലെ തന്നെയാണല്ലോ, വേറെ വ്യത്യാസമൊന്നും ഇല്ലല്ലോ. അവര്‍ക്ക് കഴിച്ചിട്ട് കുഴപ്പമൊന്നുമില്ല. പിന്നെ നമുക്കും കഴിക്കാമെന്ന് വിചാരിച്ചു.

വീട്ടില്‍ നിന്നാരും അയ്യേ, അങ്ങനെയൊക്കെ ചെയ്‌തോ എന്നല്ല ചോദിച്ചത്. കഴിക്കാന്‍ നേരം എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ എന്നാണ് ചോദിച്ചത് എന്നാണ് ലിജോ മോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.