മുന്‍ജന്മത്തെ കുറിച്ച് ആദ്യമായി സംസാരിച്ച് ആള്‍ ഞാനാണോ? സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗമാണ് പറഞ്ഞത്: ലെന

തന്റെ മുന്‍ജന്മത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും നടി ലെന നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരുന്നു. ലെനയുടെ പരാമര്‍ശങ്ങളെ നിഷേധിച്ച് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കേരളാഘടകം രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ലെന ഇപ്പോള്‍.

”സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം സ്പഷ്ടമാക്കുകയാണ് ചെയ്തത്. അത് വളരെ നല്ലൊരു കാര്യമാണ്. ഞാനൊരു പ്രാക്ടീസിങ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ല, അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാന്‍ ഒരു മുഴുവന്‍ സമയ നടിയാണ്. അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ട് പ്രതികരിക്കുന്നവരോട് ഒന്നും പറയാനാകില്ല.”

”ഞാനാണോ ആദ്യമായി മുന്‍ജന്മത്തെ കുറിച്ച് സംസാരിച്ച ആള്‍. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി ഈ ലോകത്ത് സംസാരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞു, അത്രേയുള്ളൂ. അത് അങ്ങനെയാണെന്ന് ചോദിച്ചാല്‍ അതൊരു ലോംഗ് പ്രോസസാണ്.”

”ചിലര്‍ക്ക് പാര്‍ട്ട് ടൈം റിഗ്രഷനിലൂടെയാകാം, ചിലര്‍ക്ക് മെഡിറ്റേഷനിലൂടെയാവാം, മറ്റു ചിലര്‍ക്ക് ഗുരു കൊടുക്കുന്ന ദീക്ഷ വഴിയാകാം. ഒരുപാട് വഴികള്‍ ഇതിനുണ്ട്. അത് ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഞാന്‍ എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ. അതില്‍ ഞാനൊരു കുറ്റവും കാണുന്നില്ല.”

”ഞാനല്ല ആദ്യമായി ഇതിനെ കുറിച്ച് സംസാരിക്കുന്നത്. മുന്‍ജന്മം എന്നത് ഞാന്‍ കണ്ടുപിടിച്ച വാക്കുമല്ല. എന്നെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നത്. സര്‍വസാധാരണമായാണ് ഞാന്‍ പറഞ്ഞത്. മുന്‍ജന്മങ്ങളെ കുറിച്ച് നമ്മള്‍ സിനിമകള്‍ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും പ്രഭാഷണങ്ങളുമുണ്ട്” എന്നാണ് ലെന പറയുന്നത്.