പതിനാലാം വയസിലാണ് എന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് ഞാന്‍ അറിയുന്നത്, അന്വേഷിച്ച് ചെന്നപ്പോള്‍ വളരെ മോശമായാണ് പെരുമാറിയത്: ലക്ഷ്മി പ്രിയ

തന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണെന്ന് നടി ലക്ഷ്മി പ്രിയ. പതിനാല് വര്‍ഷത്തോളം തന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും താന്‍ അറിഞ്ഞിരുന്നില്ല. കാണാന്‍ ചെന്നപ്പോള്‍ വളരെ മോശമായിട്ടാണ് പെരുമാറിയത് എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി പ്രിയ തുറന്നു പറഞ്ഞത്.

അച്ഛനെ താന്‍ അവസാനമായി കണ്ടത് പതിനാറാമത്തെ വയസിലാണ്. അതും വിവാഹത്തിന് മുമ്പ്. തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. തന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്നത് താന്‍ അറിയുന്നത്.

അത്രയും വര്‍ഷം തനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി തന്നെ വളര്‍ത്തിയത്. അവര്‍ വേര്‍പിരിഞ്ഞത് കൊണ്ട് അമ്മയെ താന്‍ കാണാന്‍ ആഗ്രഹിക്കുമെന്ന് ഒക്കെ കരുതിയാവും എന്നില്‍ നിന്നും മറച്ച് പിടിച്ചത്. അറിഞ്ഞപ്പോള്‍ വലിയ ഷോക്ക് ആയി പോയി.

ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. താന്‍ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ തന്റെ അമ്മയ്ക്ക് തന്നെ ഒട്ടും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. അതിന്റെ മനശാസ്ത്രം എന്താണെന്ന് മനസിലായിട്ടില്ല.ചേച്ചിമാരെ ഉള്‍കൊള്ളാന്‍ പറ്റുന്നത് പോലെ ഒരിക്കലും തന്നെ ഉള്‍കൊള്ളാന്‍ അമ്മയ്ക്ക് സാധിച്ചിരുന്നില്ല.

എട്ട് വര്‍ഷം മുമ്പാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്. അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോള്‍ താന്‍ പോയിട്ടുണ്ട്.

പക്ഷേ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറുന്നത്.എട്ട് വര്‍ഷം മുമ്പ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് താന്‍ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് താന്‍ അങ്ങ് ഉള്‍കൊണ്ടു എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.