ഒന്നുമല്ലാത്ത പയ്യനായിരുന്നു ജയസൂര്യ, ജോലി കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും, പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളുണ്ട്: കാലടി ഓമന

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജയസൂര്യ. ചെറിയ റോളുകള്‍ ചെയ്ത് മലയാളത്തിലെ സൂപ്പര്‍ താരമായി ജയസൂര്യ മാറുകയായിരുന്നു. ജയസൂര്യുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാന്‍ കൊള്ളാവുന്ന ഒരു പയ്യന്‍ അങ്ങനെയാണ്. ദിലീപിനെയും ഞാന്‍ അങ്ങനെ കണ്ടിട്ടുണ്ട്” എന്നാണ് നടി പറയുന്നത്.

മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഓമന പ്രതികരിച്ചത്. സ്വഭാവ നടിയായും അമ്മ വേഷങ്ങളിലുമായി 300 ഓളം സിനിമകളില്‍ വേഷമിട്ട നടിയാണ് കാലടി ഓമന. അമ്മ സംഘടനയെ കുറിച്ചും നടി പറയുന്നുണ്ട്. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്.

തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാന്‍ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും കിട്ടാറുണ്ട്. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട് എന്നും ഓമന പറയുന്നു.

അതേസമയം, നിരവധി സിനിമകളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഈശോ, ആട് 3, കത്തനാര്‍, ടര്‍ബോ പീറ്റര്‍, മേരി ആവാസ് സുനോ, രാം സേതു, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.