ആ സീനില്‍ പല ഡയലോഗും ഭാവങ്ങളും സ്പോട്ടില്‍ ഉണ്ടായതാണ്, സെറ്റില്‍ എപ്പോഴും നിവേദിതയുടെ ഭാവം വേണമെന്ന് പറഞ്ഞിരുന്നു: ഗോപിക ഉദയന്‍

ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടി ഒരുക്കിയ ചെയ്ത ചിത്രം സംവിധായകന്റെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്.

പുതുമുഖ താരം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ നായികയായത്. താനും ചിത്രത്തിലെ നായികാ കഥാപാത്രം നിവേദിതയുമായി യാതൊരു സാമ്യവുമില്ല എന്നാണ് സംവിധായകന്‍ മാത്തുക്കുട്ടി തന്നോട് പറഞ്ഞിരുന്നത് എന്നാണ് ഗോപിക ഒരു അഭിമുഖത്തില്‍ പറയുന്നത്.

സിദ്ദിഖിനും ആസിഫ് അലിക്കുമൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ഗോപിക ഇപ്പോള്‍ പറയുന്നത്. ഒരുപാട് നന്നായി അഭിനയിക്കുന്നവരുടെ ഒപ്പം നിന്നാല്‍ നമ്മള്‍ അഭിനയം പഠിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് മനസിലായി. എല്ലാ കഥാപാത്രങ്ങളും അത്രയും ഇന്‍വോള്‍വ്ഡ് ആയിരുന്നു.

സിദ്ദിഖ് സാറും ആസിഫ് ഇക്കയ്ക്കുമൊപ്പം താന്‍ ചായ കുടിക്കുന്ന ഒരു സീന്‍ ഉണ്ട്. അതിലെ പല ഡയലോഗും ഭാവങ്ങളും ആ സ്പോട്ടില്‍ ഉണ്ടായതാണ്. നമ്മള്‍ റിയാക്ട് ചെയ്തു പോകും. അത്രയ്ക്ക് നാച്ചുറലായിട്ടാണ് അവര്‍ പെര്‍ഫോം ചെയ്തത്.

സിനിമ കണ്ടപ്പോഴാണ് അത് ഇങ്ങനെ വന്നു അല്ലേ എന്നൊക്കെ നമ്മള്‍ക്ക് തോന്നുന്നത്. നിവേദിതയുടെ മാനറിസം സെറ്റില്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും വേണമെന്ന് മാത്തുചേട്ടന്‍ പറഞ്ഞു. ഇടയ്ക്ക് ആസിഫ് ഇക്ക ഇട്ട് പാട്ടിന് ഡാന്‍സ് കളിക്കാന്‍ പോയപ്പോള്‍ തന്നെ പിടിച്ചിരുത്തി.

ഇതൊക്കെ ഒരുപാട് ഹെല്‍പ്പ് ചെയ്തു. ആസിഫ് ഇക്ക കുഞ്ഞെല്‍ദോ ആയിട്ടുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. താനൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. എങ്ങനെ കഥാപാത്രമാകുമെന്നത് ഒരു പുതുമുഖമെന്ന നിലയ്ക്ക് തനിക്ക് ധാരണയില്ലായിരുന്നു എന്നാണ് ഗോപിക പറയുന്നത്.