ബ്ലഡ് കാന്‍സര്‍ ആണെന്ന് കരുതി ഞാന്‍ കരച്ചിലായിരുന്നു, അമ്മ എല്ലാവരെയും വിളിച്ച് പറയുന്നുണ്ടായിരുന്നു: അനുമോള്‍

അനുമോള്‍ അഭിനയിച്ച ‘അയലി’ എന്ന വെബ് സീരിസ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് വെബ് സീരിസ് പറയുന്നത്.

സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സീരിസില്‍ പ്രതിപാദിക്കുന്നുണ്ട് എന്നാണ് അനുമോള്‍ ചൂണ്ടിക്കാണിക്കുന്നത്. അയലിയില്‍ ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഭാവിയിലെ അമ്മമാര്‍ക്ക് റെഫറന്‍സായിരിക്കും. എന്താണ് ആര്‍ത്തവമെന്ന് തന്റെ അമ്മ പറഞ്ഞ് തന്നിട്ടില്ല.

ചിലപ്പോള്‍ ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അവര്‍ തനിക്ക് പറഞ്ഞ് തരാതിരുന്നത്. അതിനാല്‍ സ്‌കൂളില്‍ നിന്നും ഫ്രണ്ട്‌സിന്റെ ഇടയില്‍ നിന്നെല്ലാമാണ് താന്‍ കുറച്ച് ആര്‍ത്തവത്തെ കുറിച്ച് കേട്ടിട്ടുള്ളത്.

ബ്ലഡ് വരുന്നത് ബ്ലഡ് കാന്‍സര്‍ ഉള്ളതുകൊണ്ടാണ് എന്നായിരുന്നു സിനിമയിലൂടെ നമ്മള്‍ മനസിലാക്കി വച്ചിരിക്കുന്നത്. അത് വന്നാല്‍ നായകന്‍ മരിക്കുന്നു അല്ലെങ്കില്‍ നായിക മരിക്കുന്നു എന്നായിരുന്നു ചിന്ത. അതുകൊണ്ട് ആര്‍ത്തവ രക്തം കണ്ടപ്പോള്‍ താന്‍ വിചാരിച്ചത് ബ്ലഡ് കാന്‍സര്‍ വന്നു എന്നായിരുന്നു.

അമ്മയോട് പറഞ്ഞിട്ട് താന്‍ കരച്ചിലായിരുന്നു. അമ്മക്ക് അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. അമ്മ ചിരിച്ചിട്ട് അമ്മാമയേയും വല്യമ്മയേയും വിളിച്ച് പറഞ്ഞു. താന്‍ മരിക്കാന്‍ പോകുന്നത് ഈ സ്ത്രീക്ക് ഇത്ര സന്തോഷമാണോ എന്നൊക്കെയാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് അനുമോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.