എന്റെ മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് ചിന്തിച്ചു, വിവാഹിതയായത് നവംബറില്‍, വിവാഹവാര്‍ത്ത പുറത്തു വിടാത്തതിന് കാരണം ഇതാണ്..: അഞ്ജലി നായര്‍

നവംബറില്‍ വിവാഹിതയായെങ്കിലും വാര്‍ത്ത പുറത്തു വിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് വിചാരിച്ചാണെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം പുറത്തു വരുന്നത്.

വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പങ്കിടാന്‍ തീരുമാനിച്ചത്. ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്.

അവരും ആലോചിച്ച് സമ്മതം അറിയിക്കുകയായിരുന്നു. രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം 2014ല്‍ പിരിഞ്ഞു. തന്റെ ആദ്യ വിവാഹം 2016ല്‍ പിരിഞ്ഞു. സംവിധായകന്‍ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്.

മുമ്പ് താന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമിലെ ചിത്രങ്ങളൊക്കെ കട്ടൗട്ട് ചെയ്ത് പ്രചരിപ്പിച്ച് തന്റെ കല്യാണം കഴിഞ്ഞെന്നൊക്കെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനാല്‍ വിവാഹ വാര്‍ത്തയറിയുമ്പോള്‍ സോഷ്യല്‍ മീഡിയ എന്തൊക്കെ കഥകളാണു മെനയുകയെന്ന് നല്ല പേടിയുണ്ടായിരുന്നു. വ്യക്തി ജീവിതത്തില്‍ ധാരാളം അനാവശ്യ വിവാദങ്ങള്‍ നേരിട്ടയാളാണ് താന്‍.

കുത്തുവാക്കുകളും വിമര്‍ശനങ്ങളുമൊക്കെയായി പലരും വരുമെന്ന് ഉറപ്പായിരുന്നു. ‘അവള്‍ വീണ്ടും കുഴിയിലേക്കു ചാടി’ എന്നൊക്കെയാകും കമന്റുകള്‍. തനിക്കൊരു മകളുണ്ടല്ലോ. താനിതു മറച്ചു വയ്ക്കുന്നതു കൊണ്ട് അവള്‍ക്കൊരു ചീത്തപ്പേരുണ്ടാകരുതെന്നു ചിന്തിച്ചു. അങ്ങനെയാണ് വിവാഹിതയായെന്നു ഔദ്യോഗികമായി അറിയിക്കാന്‍ തീരുമാനിച്ചത്.

മോള്‍ വളരെ ഹാപ്പിയാണ്. അവളാണ് ഈ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം പങ്കുവച്ചതും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അമ്പലത്തില്‍ വച്ചുള്ള ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നതെന്നും അഞ്ജലി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.