'നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ' എന്ന് ലാലേഷേട്ടന്‍, അദ്ദേഹത്തിന് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു: വിവേക് ഗോപന്‍

തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള ആളാണ് മമ്മൂട്ടി എന്ന് സിനിമാ-സീരിയല്‍ താരം വിവേക് ഗോപന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മാന്‍ ഓഫ് ദ മാച്ച് ആയതും അന്ന് മമ്മൂട്ടിയോട് സംസാരിക്കാന്‍ കഴിയാതെ പോയതോടെ അദ്ദേഹം തന്നെ വിളിച്ചു സംസാരിച്ചു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറയുന്നത്.

തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ സിനിമകളിലാണ് താന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ താന്‍ ഒരിക്കല്‍ മാന്‍ ഓഫ് ദ മാച്ച് ആയി. സല്‍മാന്‍ ഖാന്‍ ആണ് അന്ന് ട്രോഫി നല്‍കിയത്. ലാലേട്ടന്‍ ആണ് ക്യാപ്റ്റന്‍.

മത്സരം കാണാന്‍ മമ്മൂക്ക, ദിലീപേട്ടന്‍, ഗണേഷേട്ടന്‍, ലാലു അലക്‌സ് ചേട്ടന്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. ആദ്യമായി മാന്‍ ഓഫ് ദ് മാച്ച് കിട്ടിയ സന്തോഷത്തില്‍ അന്ന് ആരോടും സംസാരിക്കാന്‍ സാധിച്ചില്ല. അടുത്ത ദിവസം ഒരു കോള്‍ വന്നു. മമ്മൂക്കയുടെ കൂടെ ഉള്ള ലാലേഷ് എന്ന ചേട്ടനാണ് വിളിച്ചത്.

‘നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ’ എന്ന് ലാലേഷേട്ടന്‍. മമ്മൂക്ക എന്തു വിചാരിച്ചു കാണും എന്ന് അപ്പോഴാണ് താന്‍ ഓര്‍ത്തത്. ആകെ വിഷമമായി. കൊച്ചിയിലേക്ക് വരുമ്പോള്‍ മമ്മൂക്കയെ നേരിട്ട് വന്നു കാണാം എന്ന് ലാലേഷേട്ടനോട് പറഞ്ഞു. ‘അതൊന്നും വേണ്ട, ദേ ഞാന്‍ ഫോണ്‍ മമ്മൂക്കയ്ക്ക് കൊടുക്കാം’ എന്നായിരുന്നു മറുപടി.

തനിക്ക് പേടിയായി. വേണ്ട ചേട്ടാ, താന്‍ നേരിട്ട് വന്ന് സംസാരിക്കാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കി. ‘നീ പേടിക്കേണ്ട കാര്യം ഒന്നുമില്ല. ഇതാ സംസാരിച്ചോളൂ’ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ മമ്മൂക്കയ്ക്ക് കൈമാറി. ‘നീ ഇന്നലെ നന്നായി കളിച്ചു കേട്ടോ. വേറെ എന്തൊക്കെയുണ്ട് വിശേഷം?’ മമ്മൂക്കയുടെ ശബ്ദം.

ഇനിയെന്നാ കൊച്ചിയിലേക്ക് വരുന്നത് എന്നായി അദ്ദേഹം. നാളെ വരുന്നുണ്ട് എന്ന് താന്‍ പറഞ്ഞു. സത്യത്തില്‍ കൊച്ചിയിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ചോദിച്ചപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. ‘ആണോ, എങ്കില്‍ നീ നാളെ സെറ്റിലേക്ക് വാ’ എന്ന് അദ്ദേഹം. പിറ്റേന്ന് താന്‍ കൊച്ചിയിലെത്തി.

ഇമ്മാനുവേല്‍ സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്നു അദ്ദേഹം. അവിടേക്ക് പോയി. കുറേ നേരം സംസാരിച്ചു. അടുത്ത മത്സരം ആരുമായിട്ടാണെന്നും തയാറെടുപ്പുകള്‍ എന്തായി, ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എന്താണ് നിന്റെ ലക്ഷ്യം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ ചോദിച്ചു. അന്ന് അദ്ദേഹം വിളമ്പി തന്ന ബിരിയാണി കഴിച്ചിട്ടാണ് താന്‍ മടങ്ങിപ്പോയത്.

ഇന്നും ആ ബന്ധം നിലനില്‍ക്കുന്നു. നമ്മള്‍ മെസേജ് അയച്ചാല്‍ അദ്ദേഹം മറുപടി നല്‍കിയിരിക്കും. അത്രയും മഹത്വമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മറ്റു മനുഷ്യരെ ചേര്‍ത്തുപിടിക്കാനോ സഹായിക്കാനോ അവരുടെ മതമോ രാഷ്ട്രീയമോ അദ്ദേഹം നോക്കില്ല എന്നാണ് വിവേക് ഗോപന്‍ പറയുന്നത്.