എം.ടിയുടെ 'മഹാഭാരത'ത്തില്‍ അഭിനയിക്കാനായി കളരി പഠിക്കുകയാണ്..: ടിനി ടോം

എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ‘മഹാഭാരതം’ സിനിമയാക്കുമ്പോള്‍ അഭിനയിക്കാനായി കളരി പഠിക്കുകയാണെന്ന് നടന്‍ ടിനി ടോം. പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരികയെന്നത് വലിയ കാര്യമാണ്. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ അറിഞ്ഞിരിക്കണം എന്നാണ് ടിനി ടോം പറയുന്നത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്നത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ താന്‍ അറിഞ്ഞിരിക്കണം. കളരി ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്നാണ് ടിനി ടോം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എംടിയുടെ തിരക്കഥയില്‍ ‘രണ്ടാംമൂഴം’ സിനിമയാക്കാന്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സിനിമ ആരംഭിക്കാന്‍ വൈകിയതോടെ നിയമ സഹായത്തോടെ എംടി തിരക്കഥ തിരികെ വാങ്ങിയിരുന്നു. 2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എംടിയും ശ്രീകുമാറും കരാര്‍ ഒപ്പു വച്ചത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെ നല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

2020 സെപ്റ്റംബറിലാണ് ഈ കേസ് ഒത്തുതീര്‍പ്പായത്. സംവിധായകന്‍ തിരക്കഥ എംടിക്ക് തിരികെ നല്‍കി. കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എംടിക്ക് ആയിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിരുന്നു.