'കീമോതെറാപ്പി തുടങ്ങി, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു.. എല്ലാം വിധിക്ക് വിട്ടുകൊടുത്ത് ഷൂട്ടിംഗിലേക്ക്'; വെളിപ്പെടുത്തലുമായി നടന്‍ സുധീര്‍

കാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങി നടന്‍ സുധീര്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കാന്‍സര്‍ ബാധിതനായിരുന്നു എന്നും സര്‍ജറിക്ക് ശേഷം തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്‌തെന്നും സുധീര്‍ പറയുന്നത്. കീമോതെറാപ്പി തുടങ്ങി, മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും എന്ന പേടിപ്പിക്കലുകള്‍ കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്ത് സിനിമയിലേക്ക് എന്നാണ് സുധീര്‍ കുറിച്ചിരിക്കുന്നത്.

സുധീറിന്റെ പോസ്റ്റ്:

ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിംഗ് എന്റെ പാഷന്‍ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സറിന്റെ രൂപത്തില്‍ നൈസ് പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫെയ്‌സ് ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു.. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു.. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി… 25ന് സ്റ്റിച്ച് എടുത്തു.

കീമോതെറാപ്പി സ്റ്റാര്‍ട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകന്‍ മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ.