ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി, എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു: ദുരനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

നിരവധി സിനിമാ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോഴിതാ അഭിനയത്തിന്റ പേരില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്.
സിനിമയെക്കാള്‍, സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്നത് എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ മുത്തു എന്ന കഥാപാത്രം ചെയ്ത ശേഷമാണ് മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിക്കാനായി പോയത്. വളരെ പെട്ടന്ന് അത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ആ സീരിയലില്‍ ഞാന്‍ വളരെ സ്വാര്‍ത്ഥനായിട്ടുള്ള ഭര്‍ത്താവിനെയാണ് അവതരിപ്പിച്ചത്. ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മറ്റൊന്നിനെയും, മറ്റാരെയും സ്‌നേഹിക്കരുത് എന്ന ഒരു തരം മാനസിക രോഗിയാണ് അയാള്‍. മാനസിക രോഗിയായ ഉണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വെറുത്തു.

ആ സമയത്താണ്, ഒരിക്കല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതിനായി പോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി. എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നില്ല. ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു. അതിന് ശേഷം പതിയെ സീരിയല്‍ വിട്ട് സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കുകയായിരുന്നു എന്ന് സുധീര്‍ പറയുന്നു.