ഒരു ജീവിതം വീണ്ടും തിരിച്ചുപിടിക്കുന്ന പോലെയായിയിരുന്നു എനിക്ക് 'ക്ലാസ്മേറ്റ്സ്', മുരളിയെ പോലെയൊരു പ്രണയം എനിക്കുമുണ്ടായിരുന്നു: നരേൻ

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ‘ക്ലാസ്മേറ്റ്സ്’. മലയാളത്തിലെ എക്കാലത്തെയും ക്യാമ്പസ് പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ ക്ലാസ്മേറ്റ്സ് എപ്പോഴും ഉണ്ടായിരിക്കും. ചിത്രത്തിലൂടെ നരേൻ എന്ന പുതുമുഖ നടനെയും സിനിമ ലോകത്തേക്ക് ലാൽ ജോസ് പരിചയപ്പെടുത്തി.

ഇന്ന് തമിഴിലും മലയാളത്തിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാണ് നരേൻ. ഇപ്പോഴിതാ ക്ലാസ്മേറ്റ്സ് എന്ന സിനിമയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് നരേൻ. സിനിമയിലെ പോലെ പാട്ട് പാടി കാമുകിയെ താനും ഇംപ്രെസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് നരേൻ പറയുന്നത്.

“ആ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു. ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് താമസിച്ച് ഷൂട്ട് ചെയ്‌ത സിനിമയാണത്. ഞങ്ങളുടെ വൈകുന്നേരങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. ആ ഗ്യാങ്ങിൽ ഞാൻ പുതിയതായിരുന്നു. ഇന്ദ്രനും ജയനും പൃഥ്വിയുമെല്ലാം പരസ്പരം അറിയുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

ഞാൻ കേരള വർമ്മ കോളേജിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ ക്ലാസ്മേറ്റ്സ് സി. എം. എസിൽ ഷൂട്ട് ചെയുമ്പോൾ എനിക്കതൊരു നൊസ്റ്റാൾജിയ ആയിരുന്നു.
എനിക്കും കോളേജിൽ പഠിക്കുമ്പോൾ ഒരു ചെറിയ പ്രണയമൊക്കെ ഉണ്ടായിരുന്നു. അന്ന് ഞാൻ പാട്ട് പാടാൻ ശ്രമിക്കുമായിരുന്നു, ഇമ്പ്രസ്സ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. അതൊക്കെയാണ് ഞാൻ ആ സിനിമയിലും ചെയ്‌തിട്ടുള്ളത്‌. പക്ഷെ പടത്തിൽ ആരും അതറിയുന്നില്ല. പക്ഷേ കോളേജിൽ ആയിരുന്നപ്പൊ കൂട്ടുകാർക്കൊക്കെ പ്രണയം അറിയാമായിരുന്നു. ഒരു ജീവിതം വീണ്ടും തിരിച്ചുപിടിക്കുന്ന പോലെയായിയിരുന്നു എനിക്ക് ക്ലാസ്മേറ്റ്സ് എന്ന സിനിമ.” ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നരേൻ ഓർമ്മകൾ പങ്കുവെച്ചത്.