ബാലകൃഷ്ണ ആദ്യം ആവശ്യപ്പെട്ടത് സീസര്‍ ബ്രാന്റ് മദ്യം, വെള്ളം പോലും ഇല്ലാതെ കുപ്പിയോടെ തന്നെ കുടിച്ചു: നന്ദു പറയുന്നു

തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയുടെ മദ്യപാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ നന്ദു. വിരല്‍ ചൂണ്ടി ട്രെയ്ന്‍ വരെ നിര്‍ത്തുന്ന തെലുങ്ക് നായകന്‍മാരെ സിനിമയില്‍ കാണാം, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതിനെക്കാള്‍ കപ്പാസിറ്റിയുള്ളവരാണ് അവര്‍ എന്നാണ് നന്ദു കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഗര്‍ദ്ദിഷ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി മുംബൈയില്‍ എത്തിയപ്പോഴുണ്ടായ സംഭവങ്ങളാണ് നന്ദു പറയുന്നത്. ബാലകൃഷ്ണ എന്ന നടന്‍ വന്നപ്പോള്‍ തന്നെ ആദ്യം ആവശ്യപ്പെട്ടത് സീസര്‍ എന്ന ബ്രാന്റ് മദ്യമാണ്. അതില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ പ്രത്യേകം പറഞ്ഞ് നാല് ബ്രാന്റ് സാധനം വരുത്തിച്ചു.

ഇത് ബാലകൃഷ്ണയ്ക്ക് അല്ലാതെ മറ്റാര്‍ക്കും കൊടുക്കരുത് എന്ന് കൗണ്ടറില്‍ ഇരിക്കുന്ന ആളോട് പറയുകയും ചെയ്തു. സാധാരണ ഒരു മനുഷ്യന്‍ കഴിക്കുന്നത് പോലെയല്ല ബാലകൃഷ്ണ കഴിക്കുന്നത്. അസാധ്യ കപ്പാസിറ്റിയാണ്. ഫങ്ഷന്‍ നടക്കുമ്പോള്‍ തന്നെ അദ്ദേഹം രണ്ട് രണ്ടര കുപ്പി തീര്‍ത്തിരുന്നു.

പന്ത്രണ്ട് മണിയാവുമ്പോഴേക്കും എല്ലാവരും ഫിറ്റ് ആയി. അപ്പോള്‍ ബാലകൃഷ്ണ വന്ന് പിന്നെയും ഡ്രിങ്സ് എടുക്കാന്‍ ആവശ്യപ്പെട്ടു. തീര്‍ന്നു എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹം ആകെ ചൂടായി. പെട്ടന്ന് ബാര്‍മാന്‍ ഓടിയെത്തി. അദ്ദേഹം മറ്റാരും എടുക്കാതിരിക്കാന്‍ ഒരു കുപ്പി മാറ്റി വച്ചിരുന്നു. അതെടുത്ത് കൊടുത്തു.

അപ്പോള്‍ വന്ന ദേഷ്യത്തിന് വെള്ളം പോലും ഇല്ലാതെ കുപ്പിയോടെ ബാലകൃഷ്ണ അതെടുത്ത് കുടിച്ചു. കുപ്പി തിരിച്ച് കൊടുത്ത് ആളുകള്‍ക്ക് ഇടയിലേക്ക് പോയി. ഒന്ന് രണ്ട് മൂന്ന് 25 വരെ എണ്ണുമ്പോഴേക്കും ആലീല വീഴുന്ന കണക്കെ അദ്ദേഹം ദാ കിടക്കുന്നു താഴെ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് എല്ലാം പിടിച്ച് വലിച്ചാണ് അദ്ദേഹത്തെ അന്ന് റൂമില്‍ കൊണ്ടു പോയത്.

Read more

പിറ്റേന്ന് രാവിലെ പ്രിയന്‍ ചേട്ടന്‍ പറഞ്ഞത് അനുസരിച്ച് ബാലകൃഷ്ണയെ വിളിക്കാന്‍ വേണ്ടി വാതില്‍ തുറന്ന താന്‍ ശരിയ്ക്കും ഞെട്ടി. വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഒരു ഷോട്സും ടീ ഷര്‍ട്ടും ഇട്ട് ജോഗിങ് ചെയ്തു വരുന്ന ബാലകൃഷ്ണയെയാണ്. ഇന്നലെ രാത്രി കണ്ട ആളാണ് ആ ജോഗിങ് ചെയ്തു വന്നത് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും നന്ദു പറയുന്നു.