സിനിമ എനിക്ക് പറ്റിയ മേഖല അല്ല, തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് തോന്നി, പ്രിയന്‍ സര്‍ ആണ് അന്ന് സഹായിച്ചത്: മണിക്കുട്ടന്‍

മിനിസ്‌ക്രീന്‍ രംഗത്തു നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് മണിക്കുട്ടന്‍. വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് മണിക്കുട്ടന്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് കൊണ്ടു വന്നത് വിനയന്‍ സാര്‍ ആണെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചത് പ്രിയദര്‍ശന്‍ സാര്‍ ആണെന്ന് താരം പറയുന്നു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയന്‍ സാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയന്‍ സാറാണ്. സിസിഎല്‍ കളിക്കുന്നതിനു മുമ്പ് ഒരു വര്‍ഷത്തോളം താന്‍ സിനിമയില്ലാതെ ഇരുന്നിരുന്നു.

തനിക്ക് പറ്റിയ മേഖല അല്ലേ സിനിമ, തന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നോ എന്നൊക്കെ അന്ന് തോന്നിയിരുന്നു. ആ സമയത്താണ് സിസിഎല്‍ വഴി പ്രിയന്‍ സാറിനെ പരിചയപ്പെടുന്നതും അദ്ദേഹം അത് കഴിഞ്ഞു ചെയ്ത സിനിമകളില്‍ തനിക്ക് അവസരം തന്നതും.

അദ്ദേഹത്തിന്റെ സിനിമകളില്‍ ഭാഗമായപ്പോള്‍ അഭിനയം കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രിയന്‍ സാറിനോടൊപ്പമൊക്കെ ജോലി ചെയ്യുമ്പോഴാണ് സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു എന്നൊക്കെ മനസിലാകുന്നത്.

പ്രിയന്‍ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണ തന്നു കൊണ്ടിരുന്നു എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറയുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ വേഷമിട്ടത്.