ഞാന്‍ അഭ്യര്‍ത്ഥിച്ചതു കൊണ്ടാണ് തിരുനെല്‍വേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്'; കര്‍ണ്ണനില്‍ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിന്റെ കാരണം പറഞ്ഞ് ലാല്‍

ധനുഷ് ചിത്രം കര്‍ണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തില്‍ മലയാളി താരം ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ അല്ല ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. എന്തുകൊണ്ടാണ് കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കാതിരുന്നത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ലാല്‍.

ലാലിന്റെ കുറിപ്പ്:

കര്‍ണ്ണന്‍ സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് ഞാന്‍ എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നല്‍കിയില്ല എന്ന ചോദ്യം നിങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ കര്‍ണ്ണന്‍ എന്ന സിനിമ തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

മലയാളത്തില്‍ പോലും ഒരാളോട് തൃശൂര്‍ ഭാഷ സംസാരിക്കാന്‍ പറഞ്ഞാല്‍ അത് വെറും അനുകരണം മാത്രം ആയിരിക്കും. യഥാര്‍ത്ഥ തൃശൂര്‍ക്കാരന്‍ സംസാരിക്കുന്നത് പോലെയാകില്ല. മാത്രമല്ല കര്‍ണ്ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്. അതിനാല്‍ കഥാപാത്രം പൂര്‍ണ്ണമാക്കുന്നതിന് സവിശേഷമായ ഭാഷ സംസാരിക്കേണ്ടതുണ്ട്.

ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവര്‍ തന്നെ. ഞാന്‍ എന്റെ ശബ്ദം നല്‍കിയിരുന്നെങ്കില്‍ എന്റെ ഡബ്ബിംഗ് മാത്രം വേറിട്ടു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്‍കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. സംവിധായകന്‍ മാരി സെല്‍വരാജിന്റെയും നിര്‍മ്മാതാവിന്റെയും നിര്‍ബന്ധം മൂലം ഡബ്ബിംഗിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു തിരുനെല്‍വേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു. നിങ്ങളുടെ പിന്തുണയ്ക്കും നന്ദി.