'മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും' എന്ന് ലാലും മണിയും വിളിച്ചു പറഞ്ഞു, ഒറ്റ രാത്രി കൊണ്ട് ഹോട്ടല്‍ ഒഴിപ്പിച്ചു: കുഞ്ചന്‍

അഭിനയ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തം പങ്കുവച്ച് നടന്‍ കുഞ്ചന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തിനായി മലമ്പുഴ ഗസ്റ്റ് ഹൗസില്‍ താമസിച്ചപ്പോഴുണ്ടായ അനുഭവമാണ് കുഞ്ചന്‍ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്.

നസീര്‍ സാര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, പ്രിയദര്‍ശന്‍ എന്നിങ്ങനെ എല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഗസ്റ്റ് ഹൗസിലെ മാനേജര്‍ പെട്ടെന്ന് റൂം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. റൂം എല്ലാം ഏതോ വിഐപികള്‍ക്കായി നേരത്തെ പറഞ്ഞു വച്ചിരുന്നതാണത്രെ.

പക്ഷേ അപ്രതീക്ഷിതമായി ഈ കാര്യം കേട്ടപ്പോള്‍ തങ്ങള്‍ക്ക് അമ്പരപ്പും മുഷിപ്പും ഉണ്ടായി. പറഞ്ഞ സമയത്തു തന്നെ ആളുകള്‍ ലഗേജുകളുമായി മുറികളിലേയ്ക്ക് ചെക്ക് ഇന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. മറ്റെവിടെയെങ്കിലും റൂം കിട്ടാനുള്ള ബുദ്ധിമുട്ടും അവിടെ നിന്ന് പോകാന്‍ ഒട്ടും താല്‍പര്യം ഇല്ലാത്തതു കൊണ്ടും തങ്ങള്‍ ഒരു പൊടിക്കൈ ഒപ്പിച്ചു.

താനും രാജുവും മേക്കപ്പ് റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ കൈയില്‍ എടുത്തു. രാജു തന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു. വാളും പിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസിന്റെ ഇടനാഴിയിലൂടെ താന്‍ ഓടി.

തന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടി വന്നു. തന്റെ നിലവിളിയും ഒപ്പം മറ്റുള്ളവരുടെ ബഹളവും കൂടിയായപ്പോള്‍ തനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്ക് ഇന്‍ ചെയ്ത ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ‘മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’ എന്ന് ലാലും മണിയും പ്രിയനും ചേര്‍ന്നു പറഞ്ഞു.

Read more

ഇത് കണ്ട് അവര്‍ മുറിയുടെ കതകുകള്‍ അടച്ചു. പലരും ജീവനും കൊണ്ടോടി. നിമിഷ നേരം കൊണ്ട് അവിടെ താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടു പോയെന്ന് അറിഞ്ഞില്ല. ആ ഒരൊറ്റ രാത്രികൊണ്ട് അവിടെ വന്നവരെയെല്ലാം തങ്ങള്‍ അനായാസം ഒഴിപ്പിച്ചു എന്നാണ് കുഞ്ചന്‍ പറയുന്നത്.