മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അവിടെ തന്നെ നിന്നു, പേരക്കുട്ടിയെ കാണണമെന്ന് സോമേട്ടന്‍ നിര്‍ബന്ധം പിടിച്ചിരുന്നു: നടന്‍ കുഞ്ചന്‍

എം.ജി സോമനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ കുഞ്ചന്‍. സോമന്റെ അവസാന നാളുകളെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. 1997ല്‍ ആണ് സോമന്‍ അന്തരിച്ചത്. ലേലം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം മുതലാണ് സോമന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, തുടര്‍ന്ന് സോറിയാസ് പിടിപെടുകയും രൂപം മാറുകയുമായിരുന്നുവെന്നും കുഞ്ചന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ലേലം’ എന്ന സിനിമയില്‍ താന്‍ അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരന്റെ റോളില്‍ ആയിരുന്നു. ലേലത്തിലെ സോമേട്ടന്റെ റോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തകര്‍ത്തോടിയ സിനിമയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗ് ഹിറ്റായിരുന്നു. അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, സോറിയാസ് പിടിപെട്ടു.

സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ്. പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെ കുടുംബ സമേതം അദ്ദേഹം ജമ്മുവിലേക്ക് പോയി. ട്രെയിനിലാണ് പോയത് പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോരുന്നു.

ഡല്‍ഹിയില്‍ നിന്ന് ഫ്‌ളൈറ്റിലാണ് നാട്ടിലെത്തിച്ചത്. 1997-നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗിലായിരുന്നു. സോമേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിഞ്ഞപ്പോള്‍എല്ലാവരും ആശുപത്രിയിലെത്തി.

അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ തങ്ങള്‍ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഇടയ്ക്ക് തന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് വിളിച്ചു എന്നാണ് കുഞ്ചന്‍ പറയുന്നത്.