അന്ന് ആരുടെയോ കൈയില്‍ മമ്മൂട്ടി ആ കാശ് കൊടുത്തു വിട്ടു, എന്നാല്‍ വലിയ സൗഹൃദം ഒന്നുമുണ്ടായിരുന്നില്ല: കുഞ്ചന്‍

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ കുഞ്ചന്‍. കണ്ടാല്‍ സംസാരിക്കും എന്നല്ലാതെ വലിയ സൗഹൃദമൊന്നും മമ്മൂട്ടിയുമായി ആദ്യം ഉണ്ടായുരുന്നില്ല. എങ്കിലും തന്റെ വിവാഹത്തിനും വീടു പണിക്കും താരം സഹായിച്ചു എന്നാണ് കുഞ്ചന്‍ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. തന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്. അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും കൈയ്യില്‍ തികച്ച് എടുക്കാനില്ലായിരുന്നു.

കല്യാണത്തിന് കാശും വേണം. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. താന്‍ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം എന്നാണ് പറഞ്ഞത്.

പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഞാനാ കാശ് തിരികെ കൊടുത്തു. അതിന് മുമ്പ് കണ്ടാല്‍ സംസാരിക്കും എന്നല്ലാതെ വലിയ സൗഹൃദമൊന്നും മമ്മൂട്ടിയുമായി ഇല്ലായിരുന്നു. പിന്നീട് താന്‍ വീട് വച്ചപ്പോഴും തന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു.

അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടെ നിന്നും ആരുടെയോ കൈയ്യില്‍ കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കാശ് കൊടുത്ത് വിട്ടു. മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയന്‍പിള്ള രാജുവിനും ഉണ്ട് എന്നാണ് കുഞ്ചന്‍ പറയുന്നത്.