'ഉച്ചയോടെ അവളുടെ മരണ വിധിയില്‍ ഞാന്‍ ഒപ്പിട്ടു... വൈകുന്നേരം അറിയിപ്പ് വന്നു... എല്ലാം അവസാനിച്ചു എന്ന്..'; വേദനയോടെ ദേവന്‍

ഭാര്യ സുമയുടെ മരണത്തെ കുറിച്ച് നടന്‍ ദേവന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഡോക്ടേഴ്‌സ് ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് ദേവന്‍ പങ്കുവച്ചിരിക്കുന്നത്. എച്ച് 1 എന്‍ 1 ബാധിച്ച് 2019ല്‍ ആണ് ദേവന്റെ ഭാര്യ മരിക്കുന്നത്. ലൈഫ് സപ്പോര്‍ട്ട് റിമൂവ് ചെയ്യാന്‍ തീരുമാനിച്ചതും, മരണ വിധിയില്‍ ഒപ്പിട്ടതിനെ കുറിച്ചും തന്റെ അനുഭവം വിശദമാക്കുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

ദേവന്റെ കുറിപ്പ്:

ഇന്ന് ഡോക്ടര്‍സ് ഡേ…. ലോകത്തിലെ എല്ലാ ഡോക്ടര്‍സിനും ഈ ദിനത്തില്‍ എന്റെ ആശംസ്സകള്‍..
ആദ്യം ഓര്‍മയില്‍ വരുന്ന ഡോക്ടര്‍, ആറാം വയസ്സില്‍ “ഡിഫ്ത്തീരിയ” എന്ന വളരെ മാരകമായ (തൊണ്ടയില്‍ പഴുപ്പുവന്നു ശ്വാസം തടസ്സപ്പെട്ടു മരിക്കുന്ന) രോഗം ചികില്‍സിച്ചു എനിക്ക് ജീവന്‍ തിരിച്ചു തന്ന ഡോ. സണ്ണിയെ ആണ്…. ഒരു ഡോക്ടര്‍ ദൈവമാകുന്ന ചില നിമിഷങ്ങള്‍… പിന്നെ എന്റെ മുന്നില്‍ ഒരു ഡോക്ടര്‍ ദൈവമാകുന്ന നിമിഷങ്ങള്‍ എന്റെ അളിയന്‍ (ചേച്ചിടെ ഭര്‍ത്താവ് ) Dr. രവീന്ദ്രനാഥന്റെ കൂടെ ഉള്ളതാണ്… എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട എറ്റവും പ്രഗത്ഭനായ ഡോക്ടര്‍…. ഒരു മെഡിക്കല്‍ മാന്ത്രികന്‍… സമാനതകളില്ലാത്ത കഴിവും മനസ്സും ഉള്ള ഡോക്ടര്‍… പക്ഷെ 42 ആം വയസ്സില്‍ അളിയനെ ദൈവം വിളിച്ചുകൊണ്ടുപോയി…

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ??

ഉണ്ട്, ഒരു ഡോക്ടറെയും നഴ്‌സനെയും ചൂണ്ടിക്കാണിച്ചു നമുക്കു പറയാം… അങ്ങനെ ദൈവത്തെപോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മള്‍ ഓര്‍ക്കുന്നു… അവരുടെ സേവനം മനുഷ്യര്‍ക്കു ഒരു കാലത്തും മറക്കാനാവില്ല… ആ നല്ല മനുഷ്യര്‍ക്ക് അഭിവാദ്യങ്ങളും ആദരവും അര്‍പ്പിക്കുന്നു ഈ ദിനത്തില്‍… ഇതെഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ഒരു ദുഖത്തിന്റെ കഥ നിങ്ങളോട് പറയാന്‍ തോന്നുന്നു എനിക്ക്… Covid നു മുന്‍പ് ജൂലൈ 2019 ആണ് സമയം…

കൊച്ചിയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലെ CCU വിനു പുറത്തു ആകാംക്ഷയോടെ കാത്തിരികയാണ് ഞങ്ങള്‍… ഞാന്‍, ചേച്ചി, രവിച്ചേട്ടന്‍, ബാബു, ലിവി, ലതിക, ലച്ചു, സുനില്‍…. ഗ്ലാസ് വാതിലിന്റെ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ഞാന്‍ അകത്തേക്ക് നോക്കുനുണ്ട്… മുഖത്തും ശരീരത്തിലുമല്ലാം മെഡിക്കല്‍ ടുബുകള്‍ ഫിക്‌സ് ചെയ്തു കിടക്കുകയാണവള്‍… എന്റെ സുമ… കഴിക്കാന്‍ പാടില്ലെന്നു ഡോക്ടര്‍ പറഞ്ഞ ഐസ് ക്രീം കഴിച്ചു allergy ആയി ശ്വാസം തടസ്സപ്പെട്ടു വളരെ ക്രിട്ടിക്കല്‍ ആയി കിടക്കുകയാണവള്‍.. മൂന്നാം ദിവസ്സം റൂമിലേക്ക് മാറ്റി.. ഡോക്ടര്‍ പറഞ്ഞു ” ഇന്നുകൂടി നോക്കിട്ടു നാളെ ഡിസ്ചാര്‍ജ് ചൈയ്യാം “… അവളൊന്ന് ചിരിച്ചു, ഞങ്ങളും…

പിറ്റേ ദിവസം രാവിലെ അവള്‍ക്കു ശ്വാസം തടസ്സപ്പെട്ടു… CCU ലേക്ക് വീണ്ടും മാറ്റി… ഡോക്ടര്‍ ചോദിച്ചു ” കഴിഞ്ഞ ദിവസ്സങ്ങളില്‍ crowd ഉള്ള സ്ഥലത്തു സുമ പോയിരുന്നോ? ” ഇല്ലെന്ന് ഞാന്‍ പറഞ്ഞു.. അവളെങ്ങനെ പുറത്തുപോകാറില്ല… അപ്പൊ ഡോക്ടര്‍ പറഞ്ഞു “H1 N1 എന്നാ വൈറസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുന്നു, നമുക്ക് നോക്കാം “..ഞാന്‍ ഉറപ്പിച്ചു പറഞ്ഞു അവള്‍ പുറത്തുപോയിട്ടില്ല…പിന്നെ അങ്ങനെ ഇന്‍ഫെക്ഷന്‍ ഉണ്ടാവും?… വലിയ ചോദ്യം..?..ഇതെഴുതാനുള്ള പ്രധാന കാരണം ഈ ചോദ്യമാണ്… എന്റെ സുഹൃത്തുകളായ ഡോക്ടര്‍സിനെ വിളിച്ചുവരുത്തി… അവരും കണ്‍ഫേം ചെയ്തു H1N1 ഇന്‍ഫെക്ഷന്‍ ആണെന്ന്… രണ്ടുമൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ എനിക്ക് ബോധ്യമായി… പുറത്തു നിന്നല്ല ഇന്‍ഫെക്ഷന്‍, അകത്തുനിന്ന് തന്നെ ആണെന്ന്…CCU യില്‍ നിന്നാണെന്നു…

അങ്ങനെ 30 ദിവസ്സം ഒരു യുദ്ധം തന്നെ ആയിരുന്നു.. വെന്റിലേറ്ററില്‍ നിന്നും എക്‌മോ എന്നാ ഭീകര യന്ത്രത്തിലേക്കു അവളെ മാറ്റി…5% മാത്രം പ്രതീക്ഷ… എന്നാലും ഡോക്ടര്‍സ് പറഞ്ഞതെല്ലാം ചെയ്തു…sedationte ഡോസ് കുറച്ചു, വിളിക്കുമ്പോള്‍ വിളി കേള്‍ക്കുന്നുണ്ടോന്നറിയാന്‍ അടുത്തുപോയി വിളിക്കാന്‍ പറഞ്ഞു.. അവളുടെ ചുറ്റും നിന്നും മോളെ, മോളെ, മോളെ എന്ന് ഞാന്‍ വിളിച്ചു… സുമേ, സുമേ എന്ന് ചേച്ചിയും ലിവിയും, അമ്മേ അമ്മേ എന്ന് ലച്ചുവും നിര്‍ത്താതെ മണിക്കൂറുകളോളം വിളിച്ചു.. നിറഞ്ഞു വരുന്ന കണ്ണുനീര്‍ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും… എല്ലാവരും വിളിക്കാന്… അവള്‍ പാതി അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുണ്ട്… അവള്‍ക്കതിനു കഴിയുന്നില്ല.. ഞാന്‍ തിരിഞ്ഞുനോക്കി.. ഈ രംഗം കണ്ടു കണ്ണ് തുടക്കുന്ന നേഴ്‌സ്മാരെ കണ്ടു.. അവരുടെ മുഖഭാവത്തിന്റെ ആ അര്‍ത്ഥം എനിക്ക് മനസ്സിലായി… ഇനി അവള്‍ ഒരിക്കലും വിളികേള്‍ക്കില്ലെന്നു…

എക്‌മോ ഉപയോഗിച്ചു തുടങ്ങി 14മത്തെ ദിവസം… കോണ്‍ഫറന്‍സ് റൂമില്‍ എന്നെ വിളിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചു… “Are you prepared Devan?”.. ഉടനെ ഉത്തരം പറഞ്ഞു… യെസ് ഡോക്ടര്‍.. I am… ” ഇനി ഞങ്ങള്‍ക്കു ഒന്നും ചെയ്യാനില്ല.. എല്ലാ മെഡിസിനും നിര്‍ത്തി… Next life support remove ചെയ്യണം… അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്… ”

ഞാന്‍ നേരെ ചെയ്റ്റുവായിലെ തറവാട് അമ്പലത്തില്‍ പോയി… എല്ലാ വിളക്കുകളും തെളിയിച്ചു സര്‍വലങ്കാരത്തോടെ ദേവിയുടെ നടയില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.. സഹിക്കാവയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാന്‍ കഴിയാതെ കണ്ണുതുറക്കാന്‍ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാന്‍ കാണുന്നുണ്ട് അപ്പോള്‍… ” മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടിത്തോളൂ, ഈ തൃപ്പാദങ്ങളില്‍ അവളെ സമര്‍പ്പിക്കുന്നു “.. എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു.. ഉച്ചയോടെ ഞാന്‍ ഡോക്ടര്‍മാരുടെ മുന്‍പിലെത്തി… അവളുടെ മരണ വിധിയില്‍ ഒപ്പിട്ടു ഞാന്‍… വൈകുന്നേരം അറിയിപ്പ് വന്നു… എല്ലാം അവസാനിച്ചു എന്ന്…

ഇത്രയും വിശദികരിച്ചു എന്റെ അനുഭവം എഴുതാന്‍ കാരണം എന്നെപോലെ ഇത് വായിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും… എത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും നമ്മള്‍ എല്ലാവരും തുല്യരാണ് നിസ്സഹായരാണ് വേദനകളുടെ കാര്യത്തില്‍… ഈ നല്ല ദിനത്തില്‍ ആശംസകളോടൊപ്പം ഒരപേക്ഷകൂടി ഉണ്ട് ഡോക്ടര്‍മാരോട്… ഞങ്ങളുടെ ഈ നിസ്സഹായത, അറിവില്ലായ്മ നിങ്ങള്‍ ഒരിക്കലും മുതലാക്കരുത്… നിങ്ങളില്‍ നല്ലവരാണ് കൂടുതലും… പക്ഷെ നല്ലവരല്ലാത്തവരും ഉണ്ട്… അവരോടാണ് ഈ അപേക്ഷ…. ചികില്‍സിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കരുത്..അതുപോലെ, ചികില്‍സിച്ചു രക്ഷയില്ലന്ന് നിങ്ങള്‍ കണ്ടെത്തിയാല്‍ അവരെ മരിക്കാന്‍ അനുവദിക്കണം.

ഇനി മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി മാനേജ്‌മെന്റിനോട് ഒരപേക്ഷ… നിങ്ങളുടെ ICU and CCU modify ചെയ്യണം…ഒരു വിശാലമായ ഹാളില്‍ ഒരു പ്ലാസ്റ്റിക് കര്‍ട്ടന്‍ ഇട്ട് വളരെ ക്രിട്ടിക്കല്‍ ആയ രോഗികളെ കിടത്താതെ, ഒരു രോഗിയുടെ ഇന്‍ഫെക്ഷന്‍ മറ്റു രോഗികള്‍ക്കു പകരാത്ത രീതിയില്‍ ഓരോ രോഗിയെയും ഒരു air tight compartment ആയി തിരിച്ചു നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തണം…നല്ല സീനിയര്‍ ഡോക്ടര്‍സ് വിചാരിച്ചാല്‍ നടപ്പിലാക്കാന്‍ കഴിയും…

ഈ Covid കാലഘട്ടത്തില്‍, എത്രയോ റിസ്‌ക് എടുത്തു സ്വന്തം ജീവന്‍ പോലും പണയം വെച്ചു സേവനമനുഷ്ടിക്കുന്ന നമ്മുടെ എല്ലാ ഡോക്ടേഴ്‌സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസ്സകള്‍…

Read more