എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം; ഇലന്തൂര്‍ നരബലി, പ്രതികരിച്ച് നടന്‍

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഈ സംഭവത്തെക്കുറിച്ച് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്ന് പറയുന്നു ചന്തുനാഥ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയവങ്ങള്‍ അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്റെ പ്രതികരണം.

ചന്തുനാഥിന്റെ കുറിപ്പ്

അവിശ്വസനീയമാണ് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022 ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകും എന്ന് ഉറപ്പുണ്ട്. എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍അന്വേഷണങ്ങളില്‍ തെളിയണം. അതല്ല ‘primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍, ഹാ കഷ്ടം എന്നേ പറയാനുള്ളൂ. മരവിപ്പ്.

എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ആഭിചാര പൂജയ്ക്കായി ഇലന്തൂരില്‍ എത്തിച്ച് നരബലി നല്‍കിയത്. കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് എത്തിച്ചത്. സെപ്തംബര്‍ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് എത്തിച്ചത്.