അപ്പോഴാണ് ജൂഡേട്ടന്‍ പറയുന്നത്, നീ വിളിക്കാത്തപ്പോള്‍ ഞാനോര്‍ത്തു നിനക്ക് വരാന്‍ സാധിക്കില്ലെന്ന്, നേരിട്ട് കണ്ടപ്പോള്‍ പെരുമാറ്റം കണ്ട് ഞാനങ്ങ് ഞെട്ടി: അബിന്‍ ബിനോ

ഒതളങ്ങതുരുത്ത് എന്ന വെബ് സീരിസിലൂടെ സിനിമയിലെത്തിയ താരമാണ് അബിന്‍ ബിനോ. നത്ത് എന്ന കഥാപാത്രത്തിലൂടെ കൈയ്യടി വാങ്ങിയ അബിന്‍ ജൂഡ് ആന്തണി ചിത്രം സാറാസില്‍ എത്തിയതിനെ കുറിച്ചാണ് പറയുന്നത്. ഒതളങ്ങത്തുരുത്ത് ഹിറ്റായി നില്‍ക്കുന്ന സമയത്ത് ജൂഡേട്ടന്‍ തനിക്ക് ഇന്‍സ്റ്റയില്‍ മെസേജ് അയച്ച് നമ്പര്‍ ചോദിച്ചിരുന്നു. ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല എന്ന് അബിന്‍ പറയുന്നു. പിറ്റേന്ന് തന്നെ അദ്ദേഹം വിളിച്ചു.

“ഞാന്‍ ജൂഡാണ്. സിനിമയില്‍ അഭിനയിക്കാന്‍ പോരുന്നോ?” എന്ന് ചോദിച്ചു. വിശ്വസിക്കാന്‍ സാധിച്ചില്ല. താന്‍ അപ്പോഴും വിചാരിച്ചത് ഫ്രണ്ട്‌സ് ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയാണ് എന്നാണ്. ഒന്ന് ആലോചിക്കണം എന്നായിരുന്നു തന്റെ ആദ്യത്തെ മറുപടി. ഒതളങ്ങത്തുരുത്ത് ഡയറക്ടര്‍ അംബുജിയുടെ അടുത്ത് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ ഡയറക്ടരുടെ അടുത്ത് നമ്പര്‍ കൊടുത്തു. അവര്‍ തമ്മില്‍ വിളിച്ചു സംസാരിച്ചു.

പക്ഷേ പിന്നീട് കോണ്ടാക്റ്റ് ഇല്ലായിരുന്നു. താന്‍ കരുതി അംബുജിയും ജൂഡേട്ടനും തമ്മില്‍ കോണ്ടാക്റ്റ് ഉണ്ടാകുമെന്ന്. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ മറ്റ് വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു. അപ്പോഴാണ് ജൂഡേട്ടന്‍ പറയുന്നത്, “നീ വിളിക്കാത്തപ്പോള്‍ ഓര്‍ത്തു നിനക്ക് വരാന്‍ സാധിക്കില്ലെന്ന്. നിനക്ക് വരാന്‍ പറ്റുമോ? എനിക്കിഷ്ടം നീ വരാനാണ്” എന്ന്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് എന്ന് മാത്രമേ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ.

ആദ്യമായിട്ട് ജൂഡേട്ടനെ കാണാന്‍ പോകുന്ന സമയത്ത് ടെന്‍ഷനായിരുന്നു. പക്ഷേ കണ്ടപ്പോള്‍ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെയായിരുന്നു പെരുമാറ്റം. ഞാനങ്ങ് ഞെട്ടിപ്പോയി. “അബീ, എപ്പ വന്നെടാ, നമുക്ക് പൊളിക്കണ്ടേ? അന്ന വരട്ടെ, അന്ന വന്ന് കഴിഞ്ഞ് നമുക്ക് ഷോട്ടെടുക്കാം, നമുക്ക് പൊളിക്കാം” എന്ന് പറഞ്ഞെന്നും അബിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.