വൈറസിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞു തന്നത് ടീച്ചറാണ്: ആഷിഖ് അബു

നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം “വൈറസ്” തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും വിസ്മയിപ്പിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയില്‍ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെക്കുറിച്ച് പറഞ്ഞുതന്നത് കെ.കെ ശൈലജ ടീച്ചറാണെന്നാണ് ആഷിഖ് അബു പറയുന്നത്.

“സിനിമയുടെ ആശയം മന്ത്രിയുമായി സംസാരിച്ചിരുന്നു. ഒന്നര മണിക്കൂര്‍ ഇരുന്ന് ടീച്ചര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു. ഓരോ ആളുകളെയും ഹാന്‍ഡ്പിക് ചെയ്ത് ക്യാരക്ടേഴ്‌സ് പറഞ്ഞു. കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞു തന്നത് ടീച്ചറാണ്. ഒരിക്കലും ഞാനാണിതിന്റെ ആളെന്ന് ടീച്ചര്‍ പറഞ്ഞിട്ടില്ല. സിനിമ ശാസ്ത്രീയമായിരിക്കണമെന്നും ഒരിക്കലും ഡോക്യുമെന്ററി ആകരുതെന്നും ടീച്ചര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹമാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് വൈറസില്‍ അണിനിരന്നത്. മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.