സാര്‍ എന്തിനാണ് എന്നോടിത് ചെയ്തത്, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരിയായി ചിത്രീകരിച്ചു; ആര്യന്‍ ഖാന്‍ അന്ന് ചോദിച്ചു, വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ലഹരിമരുന്നു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍) സഞ്ജയ് സിംഗ്. ഇന്ത്യ ടുഡേ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് ഇതേക്കുറിച്ച് വിശദമായി സംസാരിക്കുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കവേ ആര്യന്‍ ഖാന്‍ തന്നോട് അതിവൈകാരികമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും മനസ്സുതുറന്ന് സംസാരിച്ചുവെന്നും സഞ്ജയ് സിംഗ് പറയുന്നു. താന്‍ ഇത്രയും ശിക്ഷ അനുഭവിക്കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ആര്യന്‍ ഖാന്‍ ചോദിച്ചുവെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു.

നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാന്‍ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ? എന്റെ പക്കല്‍ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലില്‍ കിടക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാനിത് അര്‍ഹിച്ചിരുന്നോ’- ആര്യന്‍ പറഞ്ഞതായി സഞ്ജയ് സിംഗ് വെളിപ്പെടുത്തുന്നു.

നടന്‍ ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ചയെക്കുറിച്ചും സഞ്ജയ് സിംഗ് തുറന്ന് പറയുന്നു. ആര്യന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ഷാരൂഖ് വളരെ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ ആകുലതകള്‍.

Read more

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്.