'ആട്' റീ എഡിറ്റ് ചെയ്യാൻ തുടക്കമിട്ടത് ആശാൻ പെല്ലിശ്ശേരി ആയിരുന്നു: മിഥുൻ മാനുവൽ തോമസ്

മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആട്’. തിയേറ്ററിൽ സാമ്പത്തിക വിജയം നേടാൻ ചിത്രത്തിനായില്ലെങ്കിലും പിന്നീട് ചിത്രത്തിന് ഒരുപാട് ഫാൻസ് ഉണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ റിലീസിന് ശേഷം പിറ്റേ ദിവസം ചിത്രം റീ എഡിറ്റ് ചെയ്തിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. കൂടാതെ എവിടെന്ന് തുടങ്ങണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരി നിർദ്ദേശങ്ങൾ തരുന്നതെന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

“ഞാൻ  ആശാൻ പെല്ലിശ്ശേരി എന്ന് വിളിക്കുന്ന ആളാണ് അദ്ദേഹം. എന്റെ സുഹൃത്തുമാണ്. ആട് ഒരു നോൺ ലീനിയർ രീതിക്ക് പോയ സിനിമയാണ്. അവിടുന്നും ഇവിടുന്നുമായി കഥ പറഞ്ഞു പോയതാണ് അത്. എല്ലാവരും അതൊന്ന് ട്രിം ചെയ്യാൻ പറഞ്ഞിരുന്നു. എന്നാൽ ഞാൻ അതിന് സമ്മതിച്ചില്ല.

പക്ഷെ തിയേറ്ററിൽ പടം പരാജയപ്പെട്ടപ്പോൾ റീ എഡിറ്റ് ഇറക്കാമെന്ന ആലോചന വന്നു. അങ്ങനെ ഞാനും എഡിറ്റർ ലിജോ പോളും ചേർന്ന് റീ എഡിറ്റിങ്ങിന് ഇരുന്നപ്പോൾ എന്താണ് എഡിറ്റ് ചെയ്യേണ്ടത് എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. കാരണം എനിക്ക് ഏറ്റവും ഇഷ്ട‌പെട്ട സിനിമയായിരുന്നു അത്.

എന്റെ ആ വിഷമഘട്ടത്തിൽ വിജയ് ബാബുവിൻ്റെ കൂടെ ആശാൻ കയറി വന്നു. പെല്ലിശ്ശേരി മാനുവലേ എനിക്ക് തോന്നുന്നത് ഇത് അങ്ങോട്ട് ഇട്ടാൽ നന്നാകും അത് ഇങ്ങോട്ട് ഇട്ടാൽ നന്നാകും എന്നൊക്കെ പറഞ്ഞ് പുള്ളി അവിടെ ഇരുന്ന് കുറേ സജഷനുകൾ പറഞ്ഞു.

അതിൽ നിന്നാണ് എന്തൊക്കെ കളയാം എന്ന ബേസിക് ഐഡിയയിൽ ഞങ്ങൾ എത്തുന്നത്. കാരണം ഒരു പടം പരാജയപെട്ട് നിൽക്കുമ്പോൾ നമ്മുടെ തലയിൽ ഒന്നും വരില്ല. അങ്ങനെ എഡിറ്റിങ്ങിൻ്റെ ആദ്യ സ്റ്റെപ് ഇട്ട് തന്നത് ലിജോ ചേട്ടനാണ്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറഞ്ഞത്.