അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്'; എ.എ റഹീം

സിനിമയല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് സിപിഐഎം നേതാവ് എ എ റഹീം എംപി. 2018 സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ലെന്നും എ എ റഹീം അഭിപ്രായപ്പെട്ടു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ജൂഡ് ആന്റണി-ആന്റണി പെപ്പെ വിഷയത്തെയും 2018 സിനിമയെ കുറിച്ചുമാണ് എം പി സംസാരിച്ചത്.

2018 എന്ന സിനിമ ഞാന്‍ കണ്ടില്ല. അതുയര്‍ത്തിയ വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്.

സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗ്ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല.

സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും.

2018 വിജയമായെങ്കിലും സിനിമയ്ക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. സിനിമ ഉള്ളടക്കം അപൂര്‍ണമാക്കിയെന്നും മുഖ്യമന്ത്രിയെ അശക്തനായി കാട്ടിയെന്നും ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നാണ് സിനിമ പറയുന്നത് എന്നതടക്കമുള്ള ആരോപണങ്ങളാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നത്.