'ഇന്ന് ഷൂട്ടിംഗ് നിർത്തണമെന്ന് നിർമ്മാതാവ്, എൻ്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ വിഷമിച്ച സിനിമ അതായിരുന്നു'; സിദ്ദിഖ്

ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ചിത്രമായിരുന്നു ബോഡിഗാർഡ്. നിരവധി ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത ചിത്രം വൻ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയെ പറ്റി സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിരവധി പ്രതിസന്ധികളിലൂടെയാണ് ബോഡിഗാർഡ് ഷൂട്ട് ചെയ്തതെന്ന് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു

മാക്ട സംഘടന പിളരുകയും തന്നെ തലപ്പത്ത് നിർത്തി ഫെഫ്കയെന്ന സംഘടന രൂപീകൃതമായതും ചെയ്തതുൾപ്പെടെയുള്ള വിവാദങ്ങൾ നടക്കുന്നത് ബോഡിഗാർഡ് ചെയ്യുന്ന സമയത്താണ്. ആ സമയത്ത് സിനിമ അനൗൻസ് ചെയ്തതിട്ടെ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടാണ് ബോഡി ഗാർഡ് എന്ന സിനിമ തുടങ്ങുന്നത്. അതിനുശേഷം പെട്ടെന്ന് ഒരു ദിവസം നിർമാതാവ് വന്നിട്ട്  സിനിമ പാതിയിൽ വെച്ച്  ഷൂട്ടിംഗ് നിർത്തണമെന്ന് പറഞ്ഞു.

ഫാസിൽ സാറിന്റെ ഒരു സിനിമ തുടങ്ങി പകുതിക്ക് നിർത്തിയാണ് ഇത് തുടങ്ങിയിരിക്കുന്നത്. അത് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലൊക്കേഷൻ കൂടി ബാക്കിയുണ്ട്. അത് തീർത്തിട്ട് നമുക്ക് പോയാൽ ഈ കോട്ടയം ഭാഗത്തേക്കേ് പിന്നെ വരേണ്ട എന്ന് താൻ പറഞ്ഞിട്ടും അതൊന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് തന്നെ ഷൂട്ടിംഗ് നിർത്തണം എന്ന് പറഞ്ഞ് ഷൂട്ടിംഗ് അവിടെ നിർത്തി. നിർമാതാവിന് നിർമാതാവിന്റേതായ ചില അധികാര ഏരിയകളുണ്ട്.

അത് കഴിഞ്ഞ് ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഷൂട്ടിംഗ് തുടങ്ങി കോട്ടയത്ത് വെച്ച് ബാക്കിയുള്ള ഭാഗം എടുക്കാൻ നോക്കുമ്പോൾ അത് അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ല. കാരണം ഷൂട്ട് ചെയ്ത റിസോർട്ട് വിറ്റു. പിന്നീട് അവരുടെ കൈയും കാലും പിടിച്ച് അവർ പറയുന്ന പൈസ വാടക കൊടുത്താണ് ആ ഒരു ദിവസം ഷൂട്ട് ചെയ്തത്. ഇതൊക്കെ നഷ്ടം വരുന്നത് ആ നിർമാതാവിന് തന്നെയാണ്. ആ സമയത്തെ ചെറിയ ചെറിയ ഈഗോയും ലാഭത്തിനും വേണ്ടിയാണ് ഈ ചെയ്യുന്നത്’

ദിലീപിന്റെ വേറൊരു പടം തീർത്തിട്ടാണ് വീണ്ടും ഷൂട്ട് തുടങ്ങിയത്. അങ്ങനെ പടം റിലീസാവുന്നു. കേസ്, പുലിവാല് അങ്ങനെ ഒരുപാട്. തന്റെ ജീവിതത്തിൽ താനേറ്റവും കൂടുതൽ വിഷമിച്ച സിനിമാ ഷൂട്ടിംഗ് എന്ന് പറയുന്നത് ബോഡി ഗാർഡ് സിനിമയുടേതാണെന്നും സിദ്ദിഖ് പറഞ്ഞു.