'ഡിപ്ലോമാറ്റിക് ആയി സംസാരിക്കാൻ അറിയില്ലായിരുന്നു അദ്ദേഹത്തിന്... എന്ത് മനസ്സിലുണ്ടെങ്കിലും അത് മുഖത്ത് നോക്കി പറയും'; എന്‍.എഫ് വര്‍ഗീസിനെ കുറിച്ച് മകള്‍

വില്ലനായും സഹനടനായും മലയായ സിനിമയിൽ ശ്രദ്ധേയനായ നടനാണ് എന്‍.എഫ് വര്‍ഗ്ഗീസ്. ഇപ്പോഴിതാ അച്ഛന്റെ പാത പിൻതുടർന്ന് മകള്‍ സോഫിയ വര്‍ഗ്ഗീസും സിനിമയിലെത്തിയിരിക്കുകയാണ്. എന്‍എഫ് വര്‍ഗ്ഗീസിന്റെ 20-ാം ചരമ വാര്‍ഷികത്തില്‍ പ്യാലി എന്ന ചിത്രത്തിൻ്റെ നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞാണ് സോഫിയ എത്തിയത്. തന്റെ പിതാവിനെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ സോഫി മനസ് തുറക്കുകയാണ്. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഫിയ മനസ് തുറന്നത്. “അപ്പച്ചി മരിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷമായി.

അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കണം എന്ന ആഗ്രഹത്തിലാണ് സിനിമ മേഖലയിലേക്കു തന്നെ വന്ന് നിര്‍മാണ രംഗത്തു ചുവട് വച്ചത്. ഒരു അവാര്‍ഡ് ലഭിക്കണമെന്നതായിരുന്നു അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം. പല സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ആ അ​ഗ്രഹത്തെപ്പറ്റി സംസാരിക്കുമായിരുന്നു. സമുദായം, പ്രജ, പത്രം, ഈ പുഴയും കടന്ന്, ലേലം തുടങ്ങിയ സിനിമകള്‍ക്കു അപ്പച്ചി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയില്ല. ഇപ്പോഴിതാ താൻ സോഫിയ നിര്‍മ്മിച്ച പ്യാലിയ്ക്ക് മികച്ച ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.

2002 ജൂണിലാണ് അപ്പച്ചി മരിച്ചത്. എന്നാല്‍ 2022 മേയില്‍ അപ്പച്ചിയുടെ പേരില്‍ ആരംഭിച്ച കമ്പനി നിര്‍മിച്ച സിനിമയ്ക്ക് 2 സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നത് ഒരുപക്ഷേ നിയോഗമായിരിക്കാം എന്നും അവർ പറഞ്ഞു. അപ്പച്ചി എപ്പോഴും തിരക്കായതിനാല്‍ സത്യത്തില്‍ മമ്മിയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. മാത്രമല്ല അപ്പച്ചി കുറച്ച് കർക്കശക്കാരനാണെന്നും സോഫിയ പറയുന്നു. അതേസമയം വീട്ടിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്നു.

നന്നായി പഠിക്കണം, പ്രാര്‍ഥിക്കണം, പത്ത് മണികഴിഞ്ഞാല്‍ ടിവി വയ്ക്കരുത്, രാത്രി നേരത്തേ ഉറങ്ങണം.. അങ്ങനെ ഒരുപാട് ചിട്ടകള്‍ കൊണ്ട് നടന്ന വ്യക്തിയാണ് അപ്പച്ചി ഒരു കാര്യം നോ പറഞ്ഞാല്‍ അത് പിന്നെ ഒരിക്കലും യെസ് ആകില്ലായിരുന്നുവെന്നും സോഫിയ പറയുന്നു. ഡിപ്ലോമാറ്റിക് ആയി സംസാരിക്കാന്‍ അറിയില്ലായിരുന്നു അദ്ദേഹത്തിന്. എന്ത് മനസ്സിലുണ്ടെങ്കിലും അത് മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലമായിരുന്നുവെന്നും സോഫിയ പറയുന്നുണ്ട്.

“അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തെ മരണം കവര്‍ന്നത്. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പുറം വേദനയായിരുന്നു കാരണം. അറ്റാക്ക് ആണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയാം. വേദന കുറയാതെ വന്നതോടെ കാറോടിച്ച് ആശുപത്രിയില്‍ പോയതെല്ലാം അപ്പച്ചി തനിച്ചായിരുന്നു. എന്നാല്‍ യാത്ര കഴിഞ്ഞ് അപ്പച്ചി തിരിച്ചുവന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സോഫിയ പറയുന്നത്.

അപ്പച്ചിയും അമ്മയും 4 മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. 52ാം വയസ്സില്‍ അപ്പച്ചി മരിക്കുമ്പോള്‍ എന്റെ വിവാഹം കഴിഞ്ഞ് 6 മാസമേ ആയിട്ടുള്ളു. ഞാന്‍ അന്ന് അമേരിക്കയിലാണ്. സഹോദരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇളയ അനിയത്തി 10ാം ക്ലാസില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം ആകെ തകര്‍ന്നുപോയ സമയമായിരുന്നുവെന്നും സോഫിയ പറയുന്നു. എന്നാല്‍ അമ്മച്ചി തളരാതെ പിടിച്ചു നിന്നുവെന്ന് സോഫിയ പറയുന്നു.