ഷോട്ട് ഡിവിഷനൊക്കെ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്; ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ജൂഡ് ആന്തണി ജോസഫ്

2018 എന്ന വർഷം മലയാളികൾ എല്ലാക്കാലത്തും ഓർക്കുന്നത് പ്രളയത്തിന്റെ ദുരിതങ്ങളോടെയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും മറ്റും ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒരു സംവിധായകൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന സിനിമയാണ് 2018 എന്നാണ് ജൂഡ് പറയുന്നത്. കൂടാതെ ചിത്രത്തിലെ വെള്ളപ്പൊക്ക രംഗങ്ങൾ എല്ലാം വളരെ കഷ്ടപ്പെട്ടാണ് ചിത്രീകരിച്ചതെന്നും ജൂഡ് വീഡിയോയിൽ പറയുന്നു.

“ഒരു ഫിലിംമേക്കർ എന്ന നിലയിൽ അഭിമാനം തോന്നുന്ന സിനിമയാണ് 2018. അസാധ്യമെന്നു പറയുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ നമ്മുടെ ഒന്നോ രണ്ടോ സ്റ്റെപ്പു മതിയാകും. അതൊരു പക്ഷേ, ചെറിയൊരു സ്റ്റെപ്പാകും. എന്നാൽ അതു ചെയ്താൽ അത് വലിയൊരു സ്റ്റെപ്പായി മാറും. അങ്ങനെ നമ്മൾ പോലും അറിയാതെ വലിയൊരു ലക്ഷ്യം നേടിയെടുക്കാൻ കഴിയും. ഞാനൊരു സാധാരണ ഫിലിംമേക്കറാണ്. സാധാരണഗതിയിൽ സിനിമകൾ കാണുന്ന, സിനിമയിൽ നിന്നു പഠിക്കാൻ ഇഷ്ടമുള്ള ഒരാൾ.

ഷോട്ട് ഡിവിഷനൊക്കെ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ച് 2018 ഒരു കഠിനാധ്വാനത്തിന്റെ ഫലമാണ്. ഞാനിപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ കാണുന്ന, സിനിമ പഠിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും എത്ര വലിയ സിനിമ വേണമെങ്കിലും ഏതു വലിയ സ്കെയിലിലും ചെയ്യാൻ പറ്റുമെന്നതിന് തെളിവാണ് 2018 എന്ന സിനിമയും ഞാനെന്ന ഫിലിംമേക്കറും.

പത്തുപതിനഞ്ചുപേർ മുഴുവൻ സമയം വെള്ളത്തിൽ കിടന്ന് ബോട്ടിൽ പ്രത്യേകം ബന്ധിപ്പിച്ചു ചേർത്ത കമ്പികൾ കുലുക്കിയാണ് അത് ചിത്രീകരിച്ചത്. ഒരു ബോട്ടിനു ചുറ്റും പത്തു പതിനഞ്ചു പേരെങ്കിലും കുലുക്കാൻ കാണും. ആർട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി.

കൂറ്റൻ തിരകളുണ്ടാക്കാൻ ജെ.സി.ബി ഉപയോഗപ്പെടുത്തുകയായിരുന്നു. ആ സീക്വൻസിന്റെ സ്റ്റോറി ബോർഡ് പ്രിന്റൗട്ട് എടുത്ത് സെറ്റിൽ പ്രദർശിപ്പിച്ചു. ഓരോ ഷോട്ടും എടുത്തു തീരുന്നതിന് അനുസരിച്ച് ബോർഡിൽ നിന്ന് ഓരോ ഫോട്ടോയും എടുത്തു നീക്കി.” എന്നാണ് ജൂഡ് പറയുന്നത്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം കഴിഞ്ഞ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.