'മാർക്ക് ആന്റണി' കൈക്കൂലി വിവാദം: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി.ബി.ഐ

‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സി.ബി.ഐ

സെൻസർ ബോർഡ് ഉദ്യോഗസ്ഥരായ രാജൻ എം, ജീജ രാംദാസ്, മെർലിൻ മേനഗ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ പരിശോധന നടത്തിയ സിബിഐ പണമിടപാടുകൾ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫിലിം പ്രൊഡക്ഷൻ അസ്സോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സി. ബി. ഐ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സെൻസർഷിപ്പിന് വേണ്ടിയുള്ള പുതിയ മാർഗനിർദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്.

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്ക് ആന്റണി’. വിശാലിനെ കൂടാതെ എസ്. ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. 100 കോടി കളക്ഷൻ നേടി വൻ വിജയമാണ് ചിത്രം കരസ്ഥമാക്കിയത്.