ഏഴ് ബെഡ് റൂം, 11 ബാത്ത് റൂം, ഗ്ലാസ് നിര്‍മ്മിത സ്റ്റെയര്‍കേസ്: 144 കോടിയ്ക്ക് സ്വപ്‌നഭവനം സ്വന്തമാക്കി പ്രിയങ്ക

ലോസ്എയ്ഞ്ചല്‍സില്‍ സ്വപ്നഭവനം സ്വന്തമാക്കി താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും. ലോസ്എയ്ഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ടെന്‍സിനോയില്‍ 20,000 സ്‌ക്വയര്‍ ഫീറ്റുളള ആഡംബര വീട് 20 മില്യന്‍ ഡോളര്‍ (144 കോടി) നല്‍കി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ദി വാള്‍ സ്ട്രീറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഴ് ബെഡ്‌റൂമുകളും 11 ബാത്‌റൂമുകളും അടങ്ങുന്നതാണ് വീടെന്നാണ് റിപ്പോര്‍ട്ട്. തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിംഗ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വതങ്ങളുടെ കാഴ്ചയുള്ള ഡൈനിംഗ് ഏരിയകളും വീടിന്റെ പ്രത്യേകതയായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീടിന് ഏതാനും കിലോമീറ്റര്‍ അടുത്താണ് നിക്കിന്റെ സഹോദരന്‍ ജോ ജോനാസിന്റെ വീടും.

കഴിഞ്ഞ ഓഗസ്റ്റില്‍ നിക് തന്റെ വീട് 6.9 മില്യന്‍ ഡോളറിന് വിറ്റതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വോഗ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം പ്രിയങ്ക പങ്കുവെച്ചിരുന്നു.