ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകളെ ചെറുത്ത് തോൽപ്പിക്കുന്ന ജാതി വിരുദ്ധ സിനിമകൾ

ശ്യാം പ്രസാദ് 

തീവ്ര വലതുപക്ഷ അജണ്ടകൾ നടപ്പാക്കാൻ വേണ്ടി മാത്രം കല എന്ന മാധ്യമത്തെ ലോകത്ത് എല്ലാ കാലത്തും  ഫാസിസ്റ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിലാണ് സിനിമ എന്ന മാധ്യമത്തിന്റെ സ്ഥാനം. ഒരു ദൃശ്യമുപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ഒരേ സമയം കൈമാറാൻ കഴിയും എന്നത് കൊണ്ട് തന്നെയാണ് സിനിമ എല്ലാകാലത്തും  ജനകീയമായി നിലകൊള്ളുന്നത്. അത്തരത്തിൽ സിനിമ എന്ന മാധ്യമത്തെ ഒരു ടൂളായി ഉപയോഗിച്ച് ഇന്ത്യയിൽ സമീപകാലത്ത് പുറത്തിറങ്ങിയ രണ്ട്  പ്രൊപ്പഗണ്ട സിനിമകളാണ് ‘കശ്മീർ ഫയൽസും’, ‘കേരള സ്റ്റോറിയും’. അരാഷ്ട്രീയമായ ഒരു സമൂഹത്തെ ഈ രണ്ട് സിനിമകളും സ്വാധീനിക്കും എന്നതിന്റെ തെളിവുകളാണ് രണ്ട് സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ  കിട്ടിയിട്ടുള്ള  സ്വീകാര്യത.

“ഇന്ത്യയുടെ ചരിത്രമെന്നാൽ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള നിരന്തര സംഘട്ടനത്തിന്റെ ചരിത്രമാണ്” (The history of India is nothing but the history of mortal conflict between Buddhism and Brahmanism )  എന്ന ബാബാസാഹേബ് അംബേദ്കറിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. അദ്ദേഹത്തിന്റെ  വിപ്ലവവും പ്രതിവിപ്ലവവും പ്രാചീന ഇന്ത്യയിൽ എന്ന പുസ്തകം  ഇത്തരത്തിലുള്ള ഒരു ചരിത്രത്തിന്റെ പുനർവായനയാണ്. അതായത് ഇന്ത്യൻ സമൂഹത്തിന്റെ ഗർഭത്തിൽ സംഭവിച്ച വിപ്ലവങ്ങളെയെല്ലാം ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവങ്ങൾ ഓരോന്നായി പരാജയപ്പെടുത്തുകയായിരുന്നെന്നും അത്തിലാദ്യത്തേത് ബുദ്ധിസം ആയിരുന്നെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നുണ്ട്.

സമകാലിക ഇന്ത്യയിലേക്ക് വന്നാൽ ‘കശ്മീർ ഫയൽസും’, ‘കേരള സ്റ്റോറിയും’, ‘റാം സേതുവും’, ‘പി. എം നരേന്ദ്രമോദി’യും അടക്കം ഒട്ടനവധി വലതുപക്ഷ പ്രോപ്പഗണ്ട സിനിമകൾ ഈയടുത്ത് പുറത്തിറങ്ങി. ഇത്തരം പ്രൊപ്പഗണ്ടകൾ സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു ഭൂരിപക്ഷ പ്രേക്ഷക സമൂഹം നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് ഇത്തരം സിനിമകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത കൊണ്ട് നാം മനസിലാക്കേണ്ടത്.

ഇത്തരം സിനിമകൾക്ക് മറുപടിയെന്നോണം ഇന്ത്യൻ സിനിമയിൽ എല്ലാ കാലത്തും അസമത്വങ്ങളെ തുറന്നു കാട്ടുന്ന ഫാസിസ്റ്റ് വിരുദ്ധ സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലേക്ക് വന്നാൽ നാഗ് രാജ് മഞ്ജുളെയും, നീരജ് ഗായ് വാനും,  പാ രഞ്ജിത്തും, മാരി സെൽവരാജും, വെട്രിമാരനും, ടിജെ ജ്ഞാനവേലും, ചൈതന്യ തമാനെയും  അടക്കമുള്ള യുവ തലമുറ സംവിധായകർ ജാതിക്കെതിരെയും ഫാസിസത്തിനെതിരെയും തങ്ങളുടെ സിനിമയെ ഉപയോഗിക്കുകയും, തങ്ങളുടെ കലാ സൃഷ്ടികളിലൂടെ ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം കാണിക്കുകയും ചെയ്യുന്നു.

അത്തരത്തിൽ ഇന്ത്യൻ ആന്റി കാസ്റ്റ് മൂവ്മെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കലാ സൃഷ്ടികളാണ്  2018 ൽ പുറത്തിറങ്ങിയ പാ രഞ്ജിത്തിന്റെ  ‘കാല’യും മാരി സെൽവരാജിന്റെ ‘പരിയേറും പെരുമാളും’. രണ്ട് സിനിമകളും ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ  യഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്.

‘ആറാം തമ്പുരാൻ’ എന്ന മലയാളം സിനിമയിൽ ധാരാവി എന്ന മുംബൈയിലെ ചേരി ഒരൊറ്റ ദിവസംകൊണ്ട് ഒഴിപ്പിച്ച സവർണ്ണ  നേതാവിനെ കാണാൻ പറ്റും, പക്ഷേ ചേരികൾ എങ്ങനെയാണ് സമൂഹത്തിൽ രൂപപ്പെട്ടത് എന്നും, ചേരികളിൽ താമസിക്കുന്ന മനുഷ്യർ എങ്ങനെയാണ് വിഭവാധികാരങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്നത് എന്നും കാലാകാലങ്ങളായി സമൂഹത്തിൽ ഭൂമിയും അധികാരവും ഒരു വിഭാഗം മനുഷ്യർ മാത്രം എങ്ങനെയാണ് കൈവശപ്പെടുത്തി വെച്ചിരിക്കുന്നത് എന്നും സമൂഹം ഒരിക്കലും ചർച്ച ചെയ്തിട്ടില്ല.  ‘കാല’ എന്ന സിനിമ അത്തരമൊരു ചർച്ചകളിലേക്കാണ് സമൂഹത്തെ തിരിച്ചു നിർത്തുന്നത്.

‘കാല’ സംസാരിക്കുന്നത് ഭൂമിയുടെ രാഷ്ട്രീയമാണ്, ധാരാവിയിലെ ഒരു തമിഴ് കുടിയേറ്റ ചേരിയിലേക്കാണ് പാ രഞ്ജിത് ക്യാമറ തിരിച്ചുവെക്കുന്നത്. അവിടെ ബുദ്ധ പ്രതിമകളും ബാബാസാഹേബ് അംബേദ്കറിന്റെ ചിത്രങ്ങളും നമ്മുക്ക് കാണാൻ സാധിക്കും, കൃത്യമായും ദളിതർ ഹിന്ദുക്കൾ ആയിരുന്നില്ല എന്ന ചരിത്രമാണ് അത്തരമൊരു പ്രതിനിധാനത്തിലൂടെ പാ രഞ്ജിത്ത് ഉയർത്തിക്കാട്ടുന്നത്.

നഗരവത്കരണത്തിന്റെ പേരിൽ സ്വന്തം കിടപ്പാടം ഒഴിപ്പിക്കാൻ നോക്കുന്ന സവർണ്ണ അധികാര വർഗത്തിനെതിരെയുള്ള ബഹുജനങ്ങളുടെ ചെറുത്ത് നിൽപ്പ് തന്നെയാണ് സിനിമ. ചിത്രത്തിൽ നീല, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന്  തരത്തിലുള്ള നിറങ്ങളുടെ ഉപയോഗം കൃത്യമായി കാണാൻ സാധിക്കും.  നീല അംബേദ്കറുടെ നിറവും കറുപ്പ് പെരിയാറിന്റെയും, ചുവപ്പ് കാൾ മാർക്സിന്റെയും നിറമാണ്. ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിൽ ഈ മൂന്ന് നിറങ്ങളുടെ സമന്വയം മാത്രമേ ഇന്ത്യൻ ജനാധിപത്യ-മതേതര സമൂഹത്തിനെ രക്ഷിക്കുകയൊളളൂ എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണത്.

കൂടാതെ എപ്പോഴും ഫാസിസ്റ്റ് സ്റ്റേറ്റിനോട് കലഹിക്കുമ്പോൾ മാത്രമേ വിപ്ലവം ഉണ്ടാവുകയൊളളൂ എന്ന് സിനിമ നമ്മളെ ഓർമ്മിപ്പിക്കുന്നു. കാലയായി രജനികാന്ത് നിറഞ്ഞാടിയെങ്കിലും ചിത്രത്തിൽ നാന പടെക്കർ അവതരിപ്പിച്ച ഹരി ദാദ എന്ന കഥാപാത്രത്തിന്റെ സൃഷ്ടി ഗംഭീരമായ ഒന്നാണ്.

സമകാലിക ഇന്ത്യയിൽ ആ കഥാപാത്രം മറ്റാരോടെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം തോന്നൽ മാത്രമല്ല അതാണ് നമ്മുടെ യാഥാർത്ഥ്യം എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.അത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ പാ രഞ്ജിത് കാണിച്ച ധൈര്യം അപാരമാണ്. കാരണം ഒരുപാട് ഹരി ദാദമാർ ഇവിടെ നിലനിൽക്കുന്നുണ്ടെന്നിരിക്കെ  നമുക്ക് ‘കരികാല’നമാരെയാണ് ആവശ്യം, അത്തരമൊരു വിപ്ലവം തന്നെയാണ് അടിത്തട്ടിൽ നിന്നുമുണ്ടായി വരേണ്ടത്.

മാരി സെൽവരാജിന്റെ ‘പരിയേറും പെരുമാളി’ലേക്ക് വന്നാൽ, അവിടെയും ജാതി എന്ന യാഥാർത്ഥ്യത്തേ കാണാൻ സാധിക്കും. ഡയറക്ടർ റാമിന്റെ അസ്സിസ്റ്റന്റ് ആയി വർക്ക് ചെയ്യുമ്പോഴാണ് ബാലചന്ദ്രൻ ചുള്ളികാടിന്റെ ‘ ചിദംബര സ്മരണ’ എന്ന പുസ്തകത്തിന്റെ തമിഴ് പരിഭാഷയായ ചിദംബര നിനൈവുകൾ എന്ന കൃതി വായിക്കാനിടയാവുന്നത്. അതിന്റെ സ്വാധീനമാണ് തന്റെ അനുഭവങ്ങളും ലോകത്തോട് വിളിച്ചു പറയണമെന്ന ശക്തമായ തോന്നൽ മാരി സെൽവരാജിൽ ഉണ്ടാക്കിയെടുത്തത്. അങ്ങനെയാണ് ആനന്ദ വികതൻ എന്ന മാസികയിൽ തന്റെ അനുഭവങ്ങളുടെ കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. പിന്നീടാണ് പരിയേറും പെരുമാൾ എന്ന സിനിമ പിറവിയെടുക്കുന്നത്. സിനിമ മാരി സെൽവരാജിന്റെ ജീവിതം തന്നെയാണ്, അദ്ദേഹമതിൽ ഇന്ത്യയിലെ ദളിതരായ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളിച്ചു. രണ്ട് ചായ ഗ്ലാസുകളിലൂടെ ലോകത്തിലെ ഏറ്റവും വലിയ അസമത്വം തുറന്ന് കാട്ടി.

ജാതികൊലപാതകങ്ങളെ കേവലം ദുരഭിമാന കൊലപാതകങ്ങൾ  എന്ന് ചുരുക്കുമ്പോൾ അതിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ജാതി എന്ന ഘടകത്തെ കൃത്യമായി പരിയേറും പെരുമാളിൽ കാണിച്ചു തന്നു. മാത്രമല്ല സിനിമ സംസാരിച്ചത് സിമ്പലുകളിലൂടെയായിരുന്നു. പരിയൻ ഇതിൽ പലയിടത്തും ആക്രമണങ്ങളിലൂടെയല്ല പ്രതികരിക്കുന്നത് അത് ബാബസാഹേബ് അംബേദ്കറുടെ തന്നെ പ്രതിഫലനമാണ് എന്ന് മാരി സെൽവരാജ് പറഞ്ഞിട്ടുണ്ട്. പരിയേറും പെരുമാൾ എന്ന തലകെട്ട് പോലും ഒരു വിപ്ലവമാണ്. അതിക്രമങ്ങൾക്ക് ഇരയാവുന്ന കറുപ്പി എന്ന നായ ഇന്ത്യയിലെ ജാതി വിവേചനം നേരിടുന്ന എല്ലാ മനുഷ്യരുടെയും പ്രതിഫലനമാണ്, കൂടാതെ നീലനിറത്തിന്റെ കൃത്യമായ ഇടപെടലുകളും  സിനിമയിൽ കാണാൻ സാധിക്കും അംബേദ്കറിന്റെ കോട്ടിന്റെ നിറമായ നീല വിമോചനത്തെ സൂചിപ്പിക്കുന്നതാണ്. ആക്രമിക്കപ്പെടുന്ന ദളിത് ശരീരങ്ങളിലും, മരണ ശേഷമുള്ള കറുപ്പി എന്ന നായയിലും പ്രതീകാത്മകമായി നീല നിറത്തെ കാണാൻ സാധിക്കും. അവസാന ഫ്രെയിമിൽ തെളിയുന്ന രണ്ട് ചായ ഗ്ലാസിലൂടെ സിനിമയുടെ മുഴുവൻ രാഷ്ട്രീയവും മാരി സെൽവരാജ് പറയുന്നു.

2018 ലാണ് ഈ രണ്ട് സിനിമകളും പിറവിയെടുത്തത് എന്നത് യാദൃശ്ചികമാണ്. മാത്രമല്ല പാ രഞ്ജിത്തിന്റെ നിർമ്മാണ കമ്പനിയായ നീലം പ്രൊഡക്ഷൻസ് ആണ് സിനിമ പരിയേറും പെരുമാൾ എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്.  ജാതിക്കെതിരെ സംസാരിക്കുന്ന എല്ലാ തരം കലാസൃഷ്ടികളും   ഇന്ത്യയിൽ ഇനി ആവശ്യമാണ്.  ജാതി എന്നത് കേവലം മരം മാത്രമാണ് എന്ന് പറഞ്ഞു ലഘൂകരിക്കുന്ന ഒരു സമൂഹമല്ല നമുക്ക് ആവശ്യം,  ജാതിയെ അഡ്രസ്സ് ചെയ്യുന്ന അതിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ഒരു തലമുറമാത്രമാണ്  മതേതര-ജനാധിപത്യ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുകയൊളളൂ.

സിനിമ എന്ന ജനകീയ മാധ്യമത്തെ ഉപയോഗിച്ച്  തീവ്ര-വലതുപക്ഷ സിനിമകൾ ഇനിയും സൃഷ്ടിക്കപ്പെടും, യഥാർത്ഥ സത്യം മറച്ചുവെച്ച് ഫാസിസ്റ്റുകൾ  നുണകൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും.  അപ്പോഴൊക്കെ അതിനെതിരെ യാഥാർത്ഥ്യം വിളിച്ചോതുന്ന സിനിമകൾ നിർമ്മിച്ചുകൊണ്ടേയിരിക്കണം,  അതിനെ പറ്റി വീണ്ടും വീണ്ടും ചർച്ചകൾ നടക്കണം. അതും ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രവൃത്തി തന്നെയാണ്.