'മരട് 357' - ബിൽഡേഴ്സിനെതിരായുള്ള സിനിമയോ ?

“മരട് 357” ന്റെ  സംവിധായകൻ കണ്ണൻ താമരക്കുളവുമായി “സൗത്ത് ലൈവ്”  പ്രതിനിധി നടത്തിയ അഭിമുഖം 

ചോ : “മരട് 357” ചിത്രത്തിന്റെ ഇപ്പോഴത്തെ പുരോഗതി എന്താണ് ?

|ഉ: പട്ടാഭിരാമന്‍ ടീമിന്‍റെ  പുതിയ ചിത്രമായ “മരട് 357” – ന്‍റെ റിലീസ് ഇപ്പോൾ ചില പരാതികളുടെ അടിസ്ഥാനത്തിൽ  കോടതി തടഞ്ഞിരിക്കുകയാണ്.   അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നു നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ ഏപ്രിലില്‍ റിലീസ് പ്രതീക്ഷിച്ചതായിരുന്നു.

ചോ: റിലീസ് വൈകുന്നതിലേക്കു നയിച്ച ആശങ്ക എന്താണ് ?

ഉ :   ചിത്രം  ഫ്‌ളാറ്റ്  ബിൽഡേഴ്സിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്ന  രീതിയിലുള്ളതാണെന്നുള്ള ഒരു ധാരണ എങ്ങനെയോ ചിലർക്കുണ്ടായി. എന്നാൽ അത് അടിസ്ഥാനരഹിതമാണ്

ചോ: ചിത്രത്തിന്റെ പ്രമേയപരിസരം  വിശദീകരിക്കാമോ ?

ഉ: ഒരു ഫ്ളാറ്റ് എന്നത് അതിലെ താമസക്കാര്‍ മാത്രം ഉള്‍പ്പെടുന്ന ലോകമല്ല. അത് നിലനില്‍ക്കുന്ന സ്ഥലം, അതിനുചുറ്റുപാടുമുള്ള മനുഷ്യര്‍, സ്ഥാപനങ്ങള്‍ ഇവയെല്ലാം ആ സമുച്ചയത്തിന്‍റെ ഭാഗമായി മാറുന്നു. ഭക്ഷണവും ഭക്ഷണസാമഗ്രികളുമെത്തിക്കുന്നവര്‍, അലക്കുകാര്‍, തേപ്പുകാര്‍, വീട്ടുജോലിക്കായും ക്ലീനിംഗിനുമായി വരുന്നവര്‍ ഇങ്ങനെ പലതുറയിലുള്ള ആളുകളും അതോടൊപ്പം ജീവിതം തേടുന്നവരാണ്. ഒരു പൊളിച്ചുനീക്കല്‍ അത്തരത്തിലുള്ള മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെ കടന്നുപോകുന്നതാണ് ചിത്രം. അതോടൊപ്പം അവരുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന ഫ്ളാറ്റ് ജീവിതത്തില്‍ കണ്ടുമുട്ടിയ ആളുകളുടെ ജീവിതം ഇതില്‍ക്കൂടി പറയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രധാനനടന്‍മാരായ അനൂപ് മേനോന്‍, ധര്‍മ്മജന്‍ ഇവരെല്ലാം അവിടെ വെള്ളമെത്തിക്കുന്നയാളും സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയായിട്ടാണ് വേഷമിടുന്നത്.

ചോ: പിന്നെ എങ്ങനെയാണ് ഇത്തരത്തിലൊരു തെറ്റിദ്ധാരണയുണ്ടായത് ?

ഉ: ഒരു ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന കഥയായതിനാൽ  അതിന്‍റെ ബില്‍ഡേഴ്സിനെ വില്ലന്‍മാരായി ചിത്രീകരിച്ചിരിക്കുന്നതാകാം എന്ന തെറ്റായ സംശയം വന്നിട്ടുണ്ട്.  എഴുപത്തിയഞ്ചുശതമാനവും ഈ ചിത്രം ഒരു ഫിക്ഷനാണ്. പേരിന്‍റെ അടിസ്ഥാനത്തില്‍  ഇതിനെ ഒരു ഡോക്യുമെന്‍ററി എന്ന നിലയിൽ ചിന്തിക്കുന്നത് അസ്ഥാനത്താണ്. അങ്ങനെ ഒരിക്കലുമില്ല. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഫ്ളാഷ് ബാക്കുകളുണ്ട്. അതെല്ലാം ചേര്‍ന്നതാണ് ഇതിവൃത്തം. ഫ്ളാറ്റുമായോ പ്രസ്തുതസംഭവവുമായോ ഒരുതരത്തിലും ബന്ധപ്പെടാത്ത മറ്റൊരു കഥയും ഇതിനുസമാന്തരമായി സമപ്രാധാന്യത്തോടെ പോകുന്നുണ്ട്. ശബ്ദലേഖനത്തിനായി ഏറെ കഷ്ടപ്പെട്ടിട്ടുള്ള വര്‍ക്കായതിനാലാണ് തീയറ്റര്‍ റിലീസ് തന്നെ വേണമെന്നാഗ്രഹിക്കുന്നത്.  അതിനു സാധിച്ചില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും സംഭവിക്കുക എന്നുമാത്രമല്ല സിനിമാവ്യവസായത്തെ നിലനിർത്തുന്ന നിരവധിയാളുകളുടെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്യും.

ചോ: ചിത്രത്തിന്റെ പോസ്റ്റർ- ട്രൈലറുകൾ കാണുമ്പോൾ തോന്നുന്നതുപോലെ ഒരു റിബല്യസ് മൂഡിലാണോ ചിത്രം പോകുന്നത് ?

ഉ : ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യവസ്ഥിതിയോട് കലഹിക്കുന്ന ഘടകങ്ങളുള്‍ക്കൊള്ളുന്നതാണ് മിക്കവാറും സിനിമകള്‍. അതിനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്, പ്രേക്ഷകര്‍ അവയെ സ്വീകരിക്കുന്നുമുണ്ട്. അത്തരം പ്രതികരണങ്ങളില്‍ക്കൂടിയാണ് സമൂഹം വികസിക്കുന്നത്.

ചോ: സെൻസറിംഗിൽ എന്തെങ്കിലും തടസ്സമുണ്ടായിരുന്നോ ?

ഉ: അത് പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യമാണ്. ചിത്രത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഒരു സിംഗിൾ കട്ടോ ഡിസ്ക്ലൈമറോ ആവശ്യമില്ലാതെ സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ച് “ക്ലീന്‍ യു” സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മരട്- 357.  ഇതിനിടയില്‍ ആര്‍ക്കോ തോന്നിയ ആശങ്ക മാത്രമാണ് ചിത്രത്തിന്‍റെ റിലീസ് വൈകാന്‍ കാരണമായിട്ടുള്ളത്.  സിനിമയുടെ റിലീസ് കോടതിവിധിയെ ബാധിക്കും എന്നൊരു ബാലിശമായ വാദമാണവരുന്നയിക്കുന്നത്. ഏതു കോടതിയാണ് സിനിമകണ്ടു വിധിപറയുന്നത് ? ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. പ്രേക്ഷകലോകം ഇഷ്ടപ്പെടുന്ന മികച്ച ചിത്രമായിരിക്കും മരട് 357.