"സാധാരണക്കാരെ ശത്രുക്കളെ പോലെ കാണുന്ന ഭരണാധികാരിയെ ആർക്കും ലഭിക്കരുത്"

കോവിഡ് രണ്ടാം തരംഗ വ്യാപനം രാജ്യത്ത് കടുത്ത  ആരോഗ്യ പ്രതിസന്ധി സൃഷ്ട്ടിച്ച സാഹചര്യത്തിലും വാക്‌സിന് വില നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. പെട്രോള്‍ വില വര്‍ദ്ധനയിലൂടെ വന്‍ ലാഭം പോക്കറ്റിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍  വാക്സിൻ സൗജന്യം ആക്കില്ല എന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്ന് അഭിപ്രായപ്പെടുകയാണ് ഐ.ടി വിദഗ്ധന്‍ കൂടിയായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. അമേരിക്കയിലേയും ഇന്ത്യയിലേയും പെട്രോള്‍ വില താരതമ്യം ചെയ്ത് ശരാശരി കണക്ക് പങ്കുവെച്ചാണ് നസീര്‍ ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹവും കുടുംബവും 50000 രൂപ സംഭാവനയും നല്‍കിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോമതിയുടെയും എൻ്റെയും കുട്ടികളുടെയും വക ഒരു അൻപതിനായിരം രൂപ..

കേൾക്കുമ്പോൾ വലിയ തുകയാണ് എന്ന് തോന്നാം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഞാൻ ഓഹരിയിൽ നിക്ഷേപിച്ചു കിട്ടിയ ലാഭത്തിൻ്റെ വെറും ഒരു ശതമാനം മാത്രമാണിത്. അതുകൊണ്ട് ഒട്ടും വലിയ തുക അല്ല. സാധാരണ ആളുകൾ ജോലി ഇല്ലാതെ നെട്ടോട്ടം ഓടുകയാണെകിലും stock market ഇതൊന്നും ബാധിക്കാത്ത പോലെ മുകളിലേക്ക് ആണ് പോകുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഏതാണ്ട് ഇരട്ടിയായി.

അമേരിക്കയിൽ ഞങ്ങൾക്ക് എല്ലാവർക്കും വാക്സിൻ സൗജന്യം ആയാണ് ലഭിക്കുന്നത്.

വാക്സിൻ വിറ്റ് പോലും ലാഭം ഉണ്ടാക്കാൻ നോക്കുന്ന മുതലാളിത്തത്തെ അതിൻ്റെ മടയിൽ പോയി അതിൻ്റെ ടൂളുകൾ തന്നെ ഉപയോഗിച്ച് നേരിടുന്നതിൻറ സുഖം ഒന്ന് വേറെ തന്നെയാണ്

പെട്രോളിന് ഇപ്പൊൾ അമേരിക്കയിൽ നികുതി ഉൾപെടെ ലിറ്ററിന് 63 രൂപയാണ്, ഇന്ത്യയിൽ 90 രൂപയും. അധിക നികുതി ഇനത്തിൽ കേന്ദ്ര ഗോവെര്ന്മേന്റിനു കിട്ടുന്നത് ലിറ്ററിന്  20 രൂപയാണ് എന്ന് കൂട്ടിയാൽ തന്നെ, ഒരു വർഷം ഇന്ത്യ ഉപയോഗിക്കുന്ന പെട്രോളിന്റെ കണക്ക് വച്ച് നോക്കിയാൽ (35360000000 ലിറ്റർ വാർഷിക ഉപയോഗം ) തന്നെ 70,000 കോടി രൂപ ഈയിടെ പെട്രോൾ വില കുറക്കാതെ ഇരുന്നതിലൂടെ  മാത്രം സർക്കാർ പോക്കറ്റിലാക്കുന്നുണ്ട്. ഇത്രയും പണം കിട്ടിയിട്ടും വാക്സിൻ സൗജന്യം ആക്കില്ല എന്ന് പറയുന്നത് ആരായാലും ശുദ്ധ തെമ്മാടിത്തരം ആണ്.

ഇവർ എപ്പോഴും കുറ്റം പറയുന്ന നെഹ്റു ഇന്ത്യക്കാർക്ക് എല്ലാവർക്കും സൗജന്യമായി വാക്സിൻ കൊടുത്തത് കൊണ്ടാണ് ഇന്ത്യയിൽ സംഘികൾ ഉൾപ്പെടെ പലരും ഇപ്പൊൾ ജീവിച്ചിരിക്കുന്നത് തന്നെ. സൗജന്യ വാക്സിൻ മനുഷ്യ അവകാശം ആയി പ്രഖ്യാപിക്കണം.

മാത്രമല്ല സൗജന്യ വാക്സിൻ കൊടുത്ത് സമൂഹത്തിന് herd immunity കിട്ടിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ഉത്പാദന വർധനവ് കൊണ്ട് ഉണ്ടാകുന്ന ലാഭം തന്നെ ഈ വാക്സിൻ നൽകുന്ന ചിലവിൻ്റെ പല മടങ്ങ് വരും. ഒരു ചെറിയ cost benefit analysis ചെയ്താൽ മനസ്സിലാകുന്ന കാര്യമാണിത്.

ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്നത് ശരിയാണ്, പക്ഷേ ഇതുപോലെ സ്വന്തം രാജ്യത്തെ സാധാരണക്കാരെ ശത്രുക്കളെ  പോലെ കാണുന്ന ഒരാള് ആകരുത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇതേ അവസ്ഥയിലൂടെ കടന്നു പോയവര് ആണ് അമേരിക്കയിലെ ജനങ്ങൾ. ശ്വാസം കിട്ടാതെ, ഐസിയു ബെഡ് കിട്ടാതെ കൊറോണ ബാധിച്ചു മരിച്ച അനേകം ആളുകളെ അറിയാവുന്നത് കൊണ്ട് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ അധികം ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്.

എല്ലാവരും ദയവായി മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും സുരക്ഷിതർ ആയി ഇരിക്കുക.

ഈ അവസരത്തിൽ ഒന്നിച്ച് നിൽക്കുന്ന, സംഭാവനകൾ നൽകുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ..