വിവാഹവാര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കണമെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; മാസ്സ് മറുപടിയുമായി വരന്‍

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ച യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ചയാള്‍ക്ക് മറുപടിയുമായി വരന്‍. “ദയവായി അറിയുന്നവര്‍… ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക” എന്ന തലക്കെട്ടോട് കൂടി മിഖ്ദാദ് എന്ന യുവാവിന്റെയും കസ്തൂരിയെന്ന യുവതിയുടെയും ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഫെയ്സ്ബുക്ക് അടക്കമുള്ള, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായിരുന്നു പ്രചാരണം.

ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്സ്ആപ്പിലും മറ്റും ചിലര്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. “ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ” എന്നാണ് മിഖ്ദാദ് ചോദിക്കുന്നത്.

രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതു കൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറയുന്നു. ബൈജു പൊതുവായുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി കൊണ്ടാണ് മിഖ്ദാദിന്റെ ഈ മറുപടി.

മിഖ്ദാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും

ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?