'ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും'; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ ഡോക്ടറുടെ കുറിപ്പ്

കോവിഡിനെ പ്രതിരോധിക്കും എന്ന തലക്കെട്ടോടെ വാസ്തവ വിരുദ്ധമായ നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന ഡോക്ടര്‍ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത വീണ്ടും വൈറല്‍ ആയി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രചാരണങ്ങളില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് വ്യക്തമാക്കി ഡോ. ജിനേഷ് പി.എസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഡോ.ജിനേഷ് പി.എസിന്റെ കുറിപ്പ്:

ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന ഡോക്ടര്‍ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത വീണ്ടും വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ അവകാശവാദം സംബന്ധിച്ച ആ വാര്‍ത്ത വാട്‌സ്ആപ്പില്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് കൊണ്ട് ഒരിക്കല്‍ കൂടി എഴുതുകയാണ്. ഗ്ലൂക്കോസ് തന്മാത്രയില്‍ ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദം തികച്ചും അശാസ്ത്രീയമാണ്.

കോവിഡ് വൈറസിന് പ്രോട്ടീന്‍ കൊണ്ടുള്ള പുറംകവചം ഉണ്ടെന്നും, അത് ഉണ്ടാക്കുന്നത് കണ്ടന്‍സേഷന്‍ വഴിയാണെന്നും, ഹൈഡ്രോളിസിസിലൂടെ ഇതിനെ നശിപ്പിക്കാം അതിന് ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ള ഗ്ലൂക്കോസ് മതിയാകും എന്നുമൊക്കെയുള്ള വാദങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും അദ്ദേഹം നല്‍കുന്നില്ല. താന്‍ വയോധികന്‍ ആണെന്നും അനുഭവപരിചയം ഉണ്ട് എന്നുമൊക്കെയാണ് വാദം. വ്യക്തി അനുഭവസാക്ഷ്യങ്ങള്‍ക്ക് ശാസ്ത്രീയ പഠനരീതിയില്‍ താരതമ്യേന അത്ര മൂല്യം ഒന്നുമില്ല.

കൊയിലാണ്ടിയിലെ സ്വകാര്യആശുപത്രിയില്‍ കോവിഡ് ആണ് എന്ന് അറിയാതെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് തുള്ളിമരുന്ന് നല്‍കി വിജയകരമായി എന്നൊക്കെയുള്ള അവകാശവാദങ്ങളും വ്യക്തി അനുഭവസാക്ഷ്യങ്ങളും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയല്ല സയന്‍സിന്റെ രീതി. ഗ്ലൂക്കോസ് തന്മാത്രയിലെ ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഹൈഡ്രോളിസിസിലൂടെ സ്വതന്ത്രമാകുന്നില്ല. അങ്ങനെയൊക്കെ ചിന്തിച്ചാല്‍, അത് ലളിതയുക്തിലൂടെയുള്ള കപട സന്ദേശം എന്ന് മാത്രമേ പറയാനുള്ളൂ. ഇങ്ങനെയുള്ള ലളിത യുക്തികള്‍ പറയാന്‍ എളുപ്പമാണ്. നമ്മള്‍ ശ്വസിക്കുന്ന അന്തരീക്ഷവായുവില്‍ 21% ഓക്‌സിജന്‍ ഇല്ലേ ? അത് കോവിഡിനെ തടയും എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാകുമോ?

ഇവിടെ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കാന്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്ന ഒരു ഡോക്ടറാണ് അശാസ്ത്രീയ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുന്നത് തെറ്റാണ് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ട ആള്‍. അതും ആരോഗ്യവകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. അദ്ദേഹം പറഞ്ഞതില്‍ വസ്തുതകള്‍ ഉണ്ടെങ്കില്‍ അത് പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിക്കുകയാണ് വേണ്ടത്. അതാണ് ശാസ്ത്രത്തിന്റെ രീതി. ഈ അവകാശവാദം ഉന്നയിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒരു തെളിവുപോലും ശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും തെളിവുകള്‍ വന്നതായി ഒരു വാര്‍ത്തയും വന്നിട്ടുമില്ല.

ഇപ്പോഴും പഴയ വാര്‍ത്ത പ്രചരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തുവന്നു എന്നൊക്കെ വാര്‍ത്തയില്‍ പറയുന്നത് കേട്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങള്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടാവും. അവര്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രം എഴുതുന്നതാണ്. സയന്‍സില്‍ പ്രായത്തിനോ പ്രശസ്തിക്കോ അല്ല പ്രാധാന്യം, പകരം തെളിവുകളും പഠനങ്ങളും ആണ് പ്രധാനം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു എന്നതുകൊണ്ട് ഒരു മണ്ടത്തരം ഒരിക്കലും ശാസ്ത്രീയം ആവില്ല. ഒരു പ്രശസ്തിയും ഇല്ലാത്ത ഒരു മനുഷ്യന്‍ ഒരു വിഷയം പരീക്ഷണങ്ങളിലൂടെ തെളിയിച്ചാല്‍ അത് ശാസ്ത്രീയമാണെന്ന് അംഗീകരിക്കുകയും ചെയ്യും.

ഒന്ന് ആലോചിച്ചു നോക്കൂ, കോവിഡ് മൂലം ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. ഡോ. സുകുമാരന്‍ ഈ അഭിപ്രായം പറയുന്ന കാലത്തേക്കാള്‍ എത്രയോ ഗുരുതരമായ അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ എന്ന് ചിന്തിക്കണം. ഇതുപോലുള്ള ഒരു അവസരത്തില്‍ എങ്കിലും അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഏവരും ശ്രമിക്കേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ എന്ന ധാരണയില്‍ നിങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന ഇത്തരം അബദ്ധ സന്ദേശങ്ങള്‍ കപട സുരക്ഷിതത്വബോധം നല്‍കുകയും ജനങ്ങളെ കോവിഡിലേക്ക് അടുപ്പിക്കുകയും ചെയ്യും. കോവിഡ് വ്യാപനം മൂലം നമ്മുടെ ആശുപത്രി സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും വളരെയധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്.

അങ്ങനെയൊരു അവസരത്തില്‍ ഇത്തരം അശാസ്ത്രീയമായ കാര്യങ്ങള്‍ ദയവുചെയ്ത് ഷെയര്‍ ചെയ്യരുത്. പ്ലീസ്… കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ മുന്നില്‍ തെളിയിക്കപ്പെട്ട മാര്‍ഗങ്ങളുണ്ട്. മാസ്‌ക് അതും സാധിക്കുമെങ്കില്‍ ഇരട്ട മാസ്‌ക്, രണ്ടുമീറ്റര്‍ ശാരീരിക അകലം, സാനിറ്റൈസര്‍, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയവയാണ് രീതികള്‍. അല്ലാതെ കുറുക്ക് വഴികള്‍ ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്ലൂക്കോസ് മൂക്കില്‍ ഒഴിച്ചാല്‍ കോവിഡിനെ തടയാം എന്നൊക്കെയുള്ള തെളിയിക്കപ്പെടാത്ത അശാസ്ത്രീയ സന്ദേശങ്ങള്‍ ദോഷമേ ചെയ്യൂ.