സിഗരറ്റ് കുറ്റി പെറുക്കാന്‍ കാക്കകളെ നിയമിച്ച് സ്വീഡന്‍; ഓരോ കുറ്റിക്കും പ്രതിഫലം നല്‍കും

വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷികളാണ് കാക്കകള്‍. ഇവയെ പങ്കെടുപ്പിച്ച് കൊണ്ട് വ്യത്യസ്തമായൊരു പദ്ധതി ആവിഷികരിച്ചിരിക്കുകയാണ് സ്വീഡന്‍. ഉപയോഗശേഷം തെരുവുകളില്‍ വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കിയെടുക്കുന്നതിനാണ് കാക്കകളെ ഉപയോഗിക്കുന്നത്.

സ്വീഡനിലെ കോര്‍വിഡ് ക്ലീനിങ് എന്ന് സ്ഥാപനമാണ് ശുചീകരണത്തൊഴലാളികളായി കാക്കകളെ നിയമിച്ചത്. പെറുക്കിയെടുക്കുന്ന ഓരോ കുറ്റിക്കും പ്രതിഫലമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കാക്കകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ കാലിഡോണിയന്‍ വിഭാഗത്തില്‍ പെട്ട കാക്കകളെയാണ് ശുചീകരണത്തിനായി ഉപയോഗിക്കുന്നത്. ബുദ്ധിശാലികളായ കാക്കകളാണിവ എന്ന് കോര്‍വിഡ് ക്ലീനിങ്ങിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറഞ്ഞു. അബദ്ധത്തില്‍ പോലും ഇവ ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത കുറവാണ് എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്നതിനെക്കാള്‍ ചിലവ് കുറവായതിനാലാണ് കാക്കകളെ ഉപയോഗിക്കുന്നത്. ഓരോ കാക്കയും എത്ര സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നുവോ അത്രയും ലാഭം നഗരസഭയ്ക്ക് ഉണ്ടാകും. മറ്റ് സാഹചര്യങ്ങളില്‍ കാക്കകളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്യുമെന്നും ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറഞ്ഞു.

തെരുവ് മാലിന്യങ്ങള്‍ക്കെതിരേ പൊരുതുന്ന ആയുധമായിട്ടാണ് കാക്കളെ സ്വീഡന്‍ ഉപയോഗിക്കുന്നത്. ഓരോ വര്‍ഷവും 100 കോടിയോളം സിഗരറ്റ് കുറ്റികളാണ് സ്വീഡനിലെ തെരുവുകളില്‍ വലിച്ചറിയപ്പെട്ട നിലയില്‍ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനത്തോളം വരും ഇത്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികള്‍ ഒരു ബെസ്പോക്ക് മെഷീനിലാണ് കാക്കകള്‍ നിക്ഷേപിക്കുക. സ്റ്റോക്ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീന്‍.