'വൻതാര' അനന്തിന്റെ ഏദൻതോട്ടം !

സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങിൽ ഒന്നാമതായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങൾ. ദിവസങ്ങൾ നീളുന്ന ആഘോഷ പരിപാടികളും പങ്കെടുക്കാൻ എത്തുന്ന സെലിബ്രിറ്റികളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എന്നാൽ അതേസമയം മറ്റൊരു ഭാഗത്ത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ പദ്ധതിയായ ‘വൻതാര’. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെയും മൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന 3,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വൻതാര ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും പുനരധിവാസ കേന്ദ്രവുമാകാൻ ഒരുങ്ങുകയാണ്. ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രത്യേകതകൾ നിരവധിയാണ്.

വൻതാര അഥവാ ‘വനത്തിൻ്റെ നക്ഷത്രം’ എന്നർഥം വരുന്ന ഈ കേന്ദ്രം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഐക്യവും സഹവർത്തിത്വവും നിലനിർത്തിക്കൊണ്ട് മൃഗസംരക്ഷണത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ശ്രമിക്കുകയാണ്. 2024 ഫെബ്രുവരി 26-നാണ് ഈ കേന്ദ്രം ആരംഭിച്ചത്.

ആനകൾക്ക് പ്രത്യേക സൗകര്യങ്ങളും പുള്ളിപ്പുലി, സിംഹം, കടുവ, മുതല എന്നിവയുൾപ്പെടെയുള്ള വിവിധ മൃഗങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളുമാണ് വൻതാര ഒരുക്കിയിരിക്കുന്നത്. മൃഗങ്ങൾക്കുവേണ്ടി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ചുറ്റുപാടുകൾക്കൊപ്പം സംരക്ഷണ കേന്ദ്രത്തിൽ ഹൈഡ്രോതെറാപ്പി പൂൾ അഥവാ ജലചികിത്സയ്ക്കായുള്ള കുളങ്ങൾ, സന്ധിവാത ചികിത്സയ്ക്കുള്ള ആനകൾക്കായുള്ള വലിയ ജക്കൂസി, ഒന്നിലധികം ജലാശയങ്ങളും ഒരുക്കിയിട്ടുണ്ട്.

എംആർഐ, എക്സ്-റേ, ഐസിയു, സിടി സ്കാൻ, ഡെൻ്റൽ സ്കെയിലറുകൾ, എൻഡോസ്കോപ്പി, ലിത്തോട്രിപ്സി, ഡയാലിസിസ്, അൾട്രാസൗണ്ട്,, ശസ്ത്രക്രിയകൾക്കായി വീഡിയോ കോൺഫറൻസിങ് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് വൻതാരയിലെ ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും. ഏത് തരത്തിലുള്ള ശസ്ത്രക്രിയയും നടത്താൻ കഴിയുന്ന തരത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.

ഹൈപ്പർബാറിക് ഓക്സിജൻ ചേമ്പറുകൾ, ലേസർ മെഷീനുകൾ, പാത്തോളജി ലാബ് എന്നിവയ്‌ക്കൊപ്പം പ്രത്യേക പരിചരണവും ആനകൾക്കായുള്ള ഈ ഹോസ്പിറ്റലിൽ നൽകുന്നുണ്ട്. ഇവ കൂടാതെ ആനകൾക്ക് മുഴുവൻ സമയ പിന്തുണയും മുൾട്ടാണി-മിട്ടി മസാജും ആയുർവേദ വിദഗ്ധർ നൽകുന്നുണ്ട്. 14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അടുക്കള, വിദഗ്ധരായ പാചകക്കാർ, ഓരോ ആനയുടെ ആവശ്യങ്ങൾക്കും വായ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അനുസൃതമായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും നൽകുന്നു.

43 ഇനങ്ങളിലായി രണ്ടായിരത്തിലധികം മൃഗങ്ങളെ ചൂഷണ സാഹചര്യങ്ങളിൽ നിന്ന് രക്ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തിട്ടുണ്ട് വൻതാരയുടെ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ. 2,100 ജീവനക്കാരുള്ള ഈ കേന്ദ്രം ഇത്തരത്തിലുള്ള മൃഗങ്ങൾക്ക് അഭയം നൽകുന്നത് തുടർന്ന് വരികയാണ്.

സ്വാമി വിവേകാനന്ദൻ്റെ ‘ജീവ് സേവ’ അഥവാ അനിമൽ കെയർ എന്ന തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വന്യജീവി സംരക്ഷണ പദ്ധതിയിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും അവയുടെ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനുമാണ് വൻതാര ലക്ഷ്യമിടുന്നത്. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ഫോർ നേച്ചർ (WWFN), ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺസെർവഷൻ ഓഫ് നേച്ചർ (IUCN), സൂ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ മൃഗശാലകളുടെ നിലവാരം ഉയർത്താനും പദ്ധതിയിടുന്നുണ്ട്.

വന്യജീവി സംരക്ഷണത്തോടുള്ള അനന്ത് അംബാനിയുടെ പ്രതിബദ്ധത, ജാംനഗറിലെ റിലയൻസിൻ്റെ പുനരുപയോഗ ഊർജ്ജ ശ്രമങ്ങളുടെ നേതാവ് എന്ന നിലയിൽ സുസ്ഥിര ഊർജ്ജ പദ്ധതികളോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെ പ്രകടമാക്കുന്നു. 2035-ഓടെ ഒരു നെറ്റ് കാർബൺ സീറോ എൻ്റിറ്റിയായി മാറാൻ റിലയൻസ് ഒരു ലക്ഷ്യം വെച്ചിട്ടുണ്ട്. ഈ സംരംഭം അവരുടെ മൊത്തത്തിലുള്ള പാരിസ്ഥിതിക ഉത്തരവാദിത്ത സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

‘200ൽ അധികം ആനകളെ സംരക്ഷിച്ച് രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇവിടെ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾ ഇവിടെ ആനകളുടെ ‘സേവ’ ആണ് ചെയ്യുന്നത്. ഇതൊരു സുവോളജിക്കൽ പാർക്കല്ല, ഒരു ‘സേവാലയ’യാണ്. 600 ഏക്കർ പ്രദേശം ആനകളുടെ സ്വാഭാവിക ആവാസകേന്ദ്രമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്’ എന്നാണ് അനന്ത് പറയുന്നത്. എന്തായാലും ആഗോളതലത്തിൽ വരെ വൻതാര ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് എന്നുമാത്രമല്ല നിരവധി പേരാണ് അനന്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.