ടിക്കറ്റില്ലാതെ വിമാനത്തില്‍ 2,700 കിലോമീറ്റര്‍ സഞ്ചരിച്ച് ഒമ്പത് വയസുകാരന്‍

പുതിയ തലമുറയ്ക്ക് എന്തിനും ഏതിനും ആശ്രയം ഇന്റര്‍നെറ്റാണ്. സൂര്യന് കീഴിലുളള എന്ത് വിഷയത്തെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റിലൂടെ പുതുമയുള്ളതും വ്യത്യസ്തവുമായ നിരവധി കാര്യങ്ങള്‍ നാം പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ര്‍നെറ്റില്‍ വളരെ വിചിത്രമായി ഒരു കാര്യം തിരഞ്ഞ് പഠിക്കുകയും പിന്നീട് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുകയാണ് ഒമ്പത് വയസുകാരനായ ഇമാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര.

ആരുടെയും മുന്നില്‍പ്പെടാതെ എങ്ങനെ വിമാനത്തില്‍ കയറാം എന്നാണ് ഇമാനുവല്‍ ഇന്റര്‍നെറ്റില്‍ നിന്ന് പഠിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുമായി ഈ കൊച്ചുമിടുക്കന്‍ വിമാനത്തില്‍ കയറുകയും ഏകദേശം 2,700 കിലോമീറ്റര്‍ ദൂരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ചെയ്തു. ബ്രസീലിലെ മനാസിലാണ് സംഭവം.

ഫെബ്രുവരി 26 ന് രാവിലെയാണ് മാതാപിതാക്കള്‍ പോലും അറിയാതെ ഇമാനുവല്‍ വീട്ടില്‍ നിന്ന് ഓടിപ്പോയി വിമാനയാത്ര ആസ്വദിച്ചത്. പുലര്‍ച്ചെ 5.30ന് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 7.30 ആയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരയുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുട്ടി രാജ്യത്തിന്റെ മറുഭാഗത്ത് എത്തിയതായി കണ്ടെത്തി.

തീരദേശ സംസ്ഥാനമായ സാവോപോളോയില്‍ സ്ഥിതി ചെയ്യുന്ന ഗ്വാറുള്‍ഹോസ് നഗരത്തില്‍ നിന്നാണ് ഇമ്മാനുവലിനെ കണ്ടെത്തിയത്. ടിക്കറ്റോ മറ്റു രേഖകളോ കൂടാതെ ഇമാനുവല്‍ എങ്ങനെ വിമാനത്തില്‍ കയറിക്കൂടി എന്നതാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ലാറ്റം എയര്‍ലൈനിലാണ് കുട്ടി യാത്ര ചെയ്തത്. കുട്ടിക്ക് വീട്ടില്‍ മറ്റ് പ്രശ്നങ്ങളില്ലായിരുന്നെന്നും ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച ധൈര്യത്തിലാണ് വിമാനയാത്ര നടത്തിയത് എന്നും പൊലീസ് പറഞ്ഞു.

Read more

സംഭവത്തില്‍ മനാസ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഇമാനുവല്‍ വിമാനത്തില്‍ കയറിയത് എങ്ങനെയാണ് എന്നറിയാന്‍ ലോക്കല്‍ പൊലീസ് സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ടിക്കറ്റില്ലാതെ വിമാന യാത്ര നടത്തിയ ഈ ഒമ്പത് വയസുകാരന്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.